ന്യൂഡല്‍ഹി: ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാര്‍ശ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുന്നില്ല. സമാനമായ രീതിയില്‍ നികുതി ഏര്‍പ്പെടുത്തുകയും നികുതി സ്ലാബില്‍ മാറ്റം വരുത്തുകയും ചെയ്ത ഉല്‍പ്പന്നങ്ങള്‍ ചുവടെ:
1. ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളെയും കാര്‍ഷികോല്‍പ്പന്നങ്ങളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തി. ലസി, മോര്, തൈര്, ഗോതമ്പ് പൊടി, മറ്റു ധാന്യങ്ങള്‍, പപ്പടം, ശര്‍ക്കര തുടങ്ങി ബ്രാന്റഡ് അല്ലാത്ത പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളെയും കാര്‍ഷികോല്‍പ്പന്നങ്ങളെയും അഞ്ചുശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
2. സ്വര്‍ണം, വിലപ്പിടിപ്പുള്ള രത്‌നം തുടങ്ങിയ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇ- വേ ബില്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ ഉരുപ്പടികള്‍ കൊണ്ടുപോകാന്‍ ഇനി ഇ- വേ ബില്‍ വേണം. ഇതിന്റെ പരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
3. ഭക്ഷ്യ എണ്ണ, കല്‍ക്കരി, എല്‍ഇഡി ലാമ്പ്, പ്രിന്റിംഗിന് ഉപയോഗിക്കുന്ന മഷി, തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമായ ഇന്‍വെര്‍ട്ടേഡ് നികുതി ഘടനയില്‍ തിരുത്തല്‍ വരുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചു
4. ചെക്ക് അനുവദിക്കുന്നതിന് ബാങ്ക് ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചു
5. അറ്റ്‌ലസ്, മാപ്പ്, ചാര്‍ട്ട് എന്നിവയ്ക്ക് 12 ശതമാനം ജിഎസ്ടി
6. പായ്ക്ക് ചെയ്യാത്തതും ബ്രാന്റഡ് അല്ലാത്തതും ലേബര്‍ ചെയ്യാത്തതുമായ ഉല്‍പ്പന്നങ്ങളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയത് തുടരും
ഇതിന് പുറമേ കാസിനോ, ഓണ്‍ലൈന്‍ ഗെയിം, കുതിരയോട്ടം തുടങ്ങിയവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താനുള്ള ശുപാര്‍ശയും കൗണ്‍സിലിന് മുന്‍പാകെയുണ്ട്. ധനമന്ത്രിമാരുടെ സമിതി നല്‍കിയ ശുപാര്‍ശയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ