ബജറ്റില്‍ പ്രതീക്ഷ, സെന്‍സെക്‌സ് വീണ്ടും 60,000 കടന്നു; അദാനി ഓഹരികളില്‍ നഷ്ടം, രൂപ തിരിച്ചുകയറി 

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം.
ഫയല്‍ ചിത്രം / പിടിഐ
ഫയല്‍ ചിത്രം / പിടിഐ

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയന്റ് ഉയര്‍ന്ന് വീണ്ടും 60000ന് മുകളില്‍ എത്തി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 17800 പോയന്റിന് മുകളിലാണ് നിഫ്റ്റി. 

അതേസമയം കനത്ത ഇടിവിന് ശേഷം കഴിഞ്ഞ ദിവസം നേട്ടം രേഖപ്പെടുത്തിയ അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്ന് നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദ്ദം നേരിടുകയായിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. 

ഫോളോ ഓണ്‍ പബ്ലിക് ഓഫറിന്റെ അവസാന ദിനം ശക്തമായ തിരിച്ചുവരവ് നടത്തിയ അദാനി എന്റര്‍പ്രൈസസ് ആണ് അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്. മൂന്ന് ശതമാനത്തിന് മുകളിലായിരുന്നു ഇടിവ്. അദാനി പോര്‍ട്ട് 1.25 ശതമാനം നഷ്ടം നേരിട്ടു. അതേസമയം ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരി വിപണിയില്‍ മുന്നേറ്റം ദൃശ്യമായത്.

അതിനിടെ രൂപ തിരിച്ചുകയറി. വിനിമയത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടത്തോടെ 81 രൂപ 76ലേക്കാണ് രൂപ മുന്നേറിയത്. കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. മൂല്യത്തില്‍ 36 പൈസയുടെ നഷ്ടമാണ് നേരിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com