Tax hike on used small car sales: Is the 'margin between original and resale price' calculation justified?
ചെറുകിട യൂസ്ഡ് കാറുകളുടെ ജിഎസ്ടി നിലവിലെ 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തിഫയൽ

യൂസ്ഡ് കാറുകളുടെ വില കൂടുമോ?; 18 ശതമാനം ജിഎസ്ടി എങ്ങനെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയെ ബാധിക്കും?

യൂസ്ഡ് കാറുകളുടെ ജിഎസ്ടി നിലവിലെ 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്താനാണ് കൗണ്‍സില്‍ യോഗം തീരുമാനിച്ചത്
Published on

ന്യൂഡല്‍ഹി: യൂസ്ഡ് കാറിന്റെ വില കൂടുമോ? കുറഞ്ഞ ബജറ്റില്‍ ഒരു കാര്‍ വാങ്ങാമെന്ന് ആഗ്രഹിക്കുന്നവരുടെ മനസില്‍ ഉയരുന്ന ചോദ്യമാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ യൂസ്ഡ് കാറിന്റെ ജിഎസ്ടി ഏകീകരിച്ചതാണ് ആശങ്കയ്ക്ക് കാരണം.

ചെറുകിട യൂസ്ഡ് കാറുകളുടെ ജിഎസ്ടി നിലവിലെ 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്താനാണ് കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. നിലവില്‍ 1200cc അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ളതും 4000mmല്‍ കൂടുതല്‍ നീളമുള്ളതുമായ യൂസ്ഡ് പെട്രോള്‍, LPG, CNG വാഹനങ്ങള്‍ക്ക് 18 ശതമാനം നികുതി ബാധകമാണ്. സമാനമായ നിലയില്‍ 1500cc അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങളും 1500ccല്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള എസ്യുവികളും ഈ നികുതി ബ്രാക്കറ്റിലാണ് ഉള്‍പ്പെടുന്നത്. പുതിയ തീരുമാന പ്രകാരം മുമ്പ് 12 ശതമാനം നികുതി ചുമത്തിയിരുന്ന ചെറുകിട യൂസ്ഡ് കാറുകളും 18 ശതമാനം നികുതി പരിധിയിലേക്ക് വന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. അതായത് ചെറിയ യൂസ്ഡ് കാറുകളുടെ ജിഎസ്ടിയും 18 ശതമാനമായി എന്ന് അര്‍ത്ഥം.

വാങ്ങിയ വിലയ്ക്കും റീസെയില്‍ വിലയ്ക്കും ഇടയിലുള്ള മാര്‍ജിനിനെ അടിസ്ഥാനമാക്കിയുള്ളതാണ് യൂസ്ഡ് കാറുകളുടെ ജിഎസ്ടി. അതായത്, റീസെയില്‍ വിലയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് രണ്ട് വിലകള്‍ തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് ജിഎസ്ടി കണക്കാക്കുന്നത്. ഒരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനത്തിന്റെ റീസെയില്‍ വാല്യു സാധാരണയായി ഡിപ്രിസിയേഷന്‍, വാഹനത്തിന്റെ അവസ്ഥ, ശേഷിക്കുന്ന ആയുസ്സ് തുടങ്ങിയ ഘടകങ്ങളെ ആധാരമാക്കിയാണ്.

അതിനാല്‍ ഒരു വാഹനത്തിന്റെ റീസെയില്‍ വാല്യൂവിനെ യഥാര്‍ത്ഥ വാങ്ങല്‍ വിലയുമായി നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. കൂടാതെ, പുതുക്കിയ നികുതി നിരക്ക് രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാര്‍ക്കാണ് ബാധകമാകുക. വ്യക്തികള്‍ തമ്മിലുള്ള യൂസ്ഡ് കാറുകളുടെ വാങ്ങലിനെയും വില്‍പ്പനയെയും ബാധിക്കില്ല. അതായത് അത്തരം വാഹന ഇടപാടിന് തുടര്‍ന്നും 12 ശതമാനം നികുതി തന്നെയായിരിക്കും ചുമത്തുക. എന്നിരുന്നാലും, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍മാര്‍ യൂസ്ഡ് കാറുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങുകയാണെങ്കില്‍, അത് അന്തിമ ഉപഭോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. കാരണം ഈ കമ്പനികള്‍ ചെലവഴിക്കുന്ന അധിക പണം അവരുടെ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ട്.

യൂസ്ഡ് കാര്‍ വിപണിയുടെ ഒരു പ്രധാന ഭാഗം രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പനക്കാരിലൂടെയാണ് നടക്കുന്നത്. ഇത് സംഘടിത (രജിസ്റ്റര്‍ ചെയ്ത) ഡീലര്‍മാര്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്കും വിപണിയിലെ അസംഘടിത (രജിസ്റ്റര്‍ ചെയ്യാത്ത) വില്‍പ്പനക്കാര്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്കും ഇടയില്‍ ഗണ്യമായ വില വ്യത്യാസത്തിന് കാരണമായേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com