

വാഷിങ്ടണ്‍: ചൈനീസ് ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ പുതിയ തീരുവ പിന്‍വലിക്കണമെന്ന് പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതില്‍ ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാള്‍ കൂടിയ മസ്‌ക് സോഷ്യല്‍മീഡിയയിലൂടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയ്‌ക്കെതിരായ പുതിയ നീക്കം പിന്‍വലിക്കണമെന്ന് ട്രംപിനോട് മസ്‌ക് നേരിട്ട് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയുടെ നടപടി ആഗോള വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ താരിഫ് വര്‍ധന തടയാന്‍ ലക്ഷ്യമിട്ടാണ് മസ്‌ക് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ പുതിയ താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാന്‍ മസ്‌കിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ചയാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞത്. 34 ശതമാനം പകരച്ചുങ്കത്തിന് പുറമേയാണിത്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം പകരച്ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരിച്ചടിയെന്നോണം അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുങ്കം ചുമത്തുമെന്ന് ചൈന നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ കൂടി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്.
താരിഫുകള്‍ക്കെതിരെ ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കാത്ത മസ്‌ക്, കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ മില്‍ട്ടണ്‍ ഫ്രീഡ്മാന്റെ ഒരു വീഡിയോ പങ്കിട്ടാണ് തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. അന്താരാഷ്ട്ര വ്യാപാരം എല്ലാവര്‍ക്കും എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്ന് ഫ്രീഡ്മാന്‍ വിശദീകരിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. വിഡിയോയുടെ സഹായത്തോടെ, ഈ വിഷയത്തില്‍ തന്റെ നിലപാട് മസ്‌ക് വ്യക്തമാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates