

കോവിഡിന് ശേഷം ചെറുപ്പക്കാർക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ തോത് വർധിച്ചതായി ലാൻസെറ്റ് റിപ്പോർട്ട്. ഇന്ന് എല്ലാ മേഖലയിലും പെർഫോമൻസ് പ്രഷർ വർധിച്ചു. തൊഴിലിടത്തിലെ സമ്മർദം, മത്സര പരീക്ഷകൾ, സാമ്പത്തിക പ്രതീക്ഷകൾ തുടങ്ങിയവ താരതമ്യത്തിലേക്കും സ്വന്തം കഴിവിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലേക്കും നയിക്കുന്നു. ഇത് ആദ്യം മാനസിക സമ്മർദത്തിലേക്കും പിന്നീട് ശാരീരിക പ്രയാസങ്ങൾക്കും കാരണമാകും.
ചെറുപ്പക്കാരായ സ്ത്രീകളിൽ ബ്ലാഡർ സെൻസിറ്റിവിറ്റി, ഇടയ്ക്കിടെ മൂത്രസംബന്ധമായ പ്രശ്നങ്ങൾ, ഇടുപ്പിലെ പേശികളുടെ പ്രവർത്തന തകരാറ് എന്നിവയെല്ലാം വർധിപ്പിക്കാൻ ഉത്കണ്ഠ കാരണമാകും. മൂത്രസഞ്ചിയുടെ നിയന്ത്രണവും ലൈംഗികാരോഗ്യവും ഉൾപ്പെടെ സ്ട്രെസ്സ് ഹോർമോണുകളായ അഡ്രിനാലിൻ കോർട്ടിസോൾ ഇവയുടെ സ്വാധീനത്തിലാണ്. ശാരീരികമായ രോഗങ്ങളൊന്നുമില്ലെങ്കിൽ പോലും ചെറുപ്പക്കാരിൽ ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലത്തിനും ഉത്കണ്ഠ കാരണമാകുന്നു.
മാനസിക പിരിമുറുക്കം പല ശാരീരിക പ്രവർത്തനങ്ങളെയും തടസപ്പെടുത്തും. വിട്ടുമാറാത്ത സമ്മർദം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, ഇടുപ്പ് ഭാഗത്ത് വേദന തുടങ്ങിയ അധികരിക്കാൻ കാരണമാകുന്നു. ഈ ലക്ഷണങ്ങളെല്ലാം സാധാരണമാണെന്നും ചികിത്സിച്ചു മാറ്റാവുന്നതാണെന്നും മനസ്സിലാക്കുകയാണ് പ്രധാനം.
വീടുകളിലും സ്കൂളുകളിലും എല്ലാം ഉത്കണ്ഠ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ കഴിയണം.
ഉത്കണ്ഠയുടെ ലക്ഷണങ്ങൾ
ക്ഷീണം
ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം
തലവേദന
ഉദരപ്രശ്നങ്ങൾ തുടങ്ങിയവ ഉത്കണ്ഠയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാർക്കിടയിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.
ചികിത്സിച്ചില്ലെങ്കിൽ ഉത്കണ്ഠ ഗുരുതരമാകാം. വിട്ടുമാറാത്ത ഉത്കണ്ഠ ഉറക്കപ്രശ്നങ്ങൾ, കുറഞ്ഞ രോഗപ്രതിരോധശക്തി, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചെറുപ്പക്കാരിൽ പഠനം, ജോലി, ബന്ധങ്ങൾ ഇവയെല്ലാം ഉത്കണ്ഠ ബാധിക്കാം.
ഉത്കണ്ഠയെ മനസ്സിലാക്കുക അല്ലെങ്കിൽ തിരിച്ചറിയുക എന്നതാണ് പ്രധാനം. ചെറുപ്പക്കാരിൽ ഉത്കണ്ഠ ഉണ്ടെന്ന് കണ്ടെത്തി അവർക്ക് സംസാരിക്കാനും അവരുടെ ഉള്ളിൽ എന്തെന്ന് അറിയാനും ശ്രമിക്കണം. പ്രകടമല്ലയെന്നതു കൊണ്ട് അവ അപകടമല്ലെന്നല്ല അർഥമാക്കുന്നത്.
വ്യായാമം, ഉറക്കം, മൈൻഡ്ഫുൾനെസ്സ്, സ്ക്രീൻടൈം കുറയ്ക്കുക എന്നിവയിലൂടെ ഉത്കണ്ഠ വലിയൊരളവ് വരെ കുറയ്ക്കാൻ സാധിക്കും.
പെർഫെക്ട് ആവേണ്ട ആവശ്യമില്ലെന്നും പൂർണത അഥവാ പെർഫെക്ഷൻ നേടുക എന്നത് അസാധ്യമാണെന്നും ചെറുപ്പക്കാർ മനസ്സിലാക്കണം.
രോഗമില്ലാതിരിക്കുക എന്നതല്ല ആരോഗ്യം, മറിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും ഹാർമണി ആണത്.
പ്രാരംഭഘട്ടത്തിൽ തന്നെ ഉത്കണ്ഠയെ നേരിടുന്നത് ശാരീരികവും മാനസികവുമായ തടസ്സങ്ങൾ വരാതെ തടയാനും ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും സഹായിക്കും എന്ന് വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates