

നട്ടെല്ല് തളര്‍ന്ന രോഗികളില്‍ ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന സങ്കേതികവിദ്യ വികസിപ്പിച്ച് സ്വിസ് ഗവേഷകര്‍. തലച്ചോറിലെ ലാറ്ററൽ ഹൈപ്പോതലാമസ് പ്രദേശത്ത് ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനം (ഡീപ്പ് ബ്രയിന്‍ സ്റ്റിമുലേഷന്‍) നടത്തിയാണ് രോഗികളുടെ ചലനശേഷി വീണ്ടെടുക്കുന്നത്.
ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനം രോഗികളില്‍ അനുകൂല പ്രതികരണം ഉണ്ടാക്കിയതായി ഗവേഷകര്‍ നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. തലച്ചോറും സുഷുമ്നാ നാഡിയും തമ്മിലുള്ള ബന്ധം പൂർണമായും തകരാറിലാകാത്ത രോഗികളിലാണ് ചികിത്സ ഫലം ചെയ്യുക. സുഷുമ്‌നാ നാഡിക്ക് ഭാഗികമായി പരിക്കേറ്റ രോഗികളില്‍ ഈ ചികിത്സയിലൂടെ മസ്തിഷ്‌ക-സുഷുമ്‌നാ നാഡി ബന്ധം ശക്തപ്പെടുത്തുകയാണ് ചെയ്യുന്നത്.
വാക്കിങ് ഫങ്ഷനുകളിൽ പങ്കെടുക്കാൻ സുഷുമ്‌നാ നാഡിയിലേക്ക് അവയുടെ ആക്‌സോണുകളെ അയയ്‌ക്കുന്ന തലച്ചോറിലെ മോട്ടോർ ഘടനകളെ തിരിച്ചറിയുകയും കേടായ പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് അവയുടെ പ്രവർത്തനം ഇതിലൂടെ വർധിപ്പിക്കുകയും ചെയ്യുന്നു. ഇലക്ട്രോഡ് ഇംപ്ലാൻ്റേഷനെ തുടര്‍ന്ന് ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനം ആരംഭിച്ചതിന് പിന്നാലെ തന്നെ രോഗികളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് ഗവേഷകര്‍ പറയുന്നു.
എലികളില്‍ നടത്തി വിജയിച്ച ശേഷം പരീക്ഷണം മനുഷ്യരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 2022ല്‍ ആദ്യമായി ഒരു സ്ത്രീയിലാണ് സങ്കേതിക വിദ്യ പരീക്ഷിച്ചത്. ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനത്തിന് പിന്നാലെ തനിക്ക് തന്‍റെ കാലുകള്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്നായിരുന്നു അവരുടെ പ്രതികരണം.
രണ്ട് പേരിലാണ് പരീക്ഷണം നടത്തിയത്. ഇരുവരും പത്ത് മീറ്റർ, ആറ് മിനിറ്റ് നടത്ത പരീക്ഷണത്തില്‍ വിജയിച്ചതായി ഗവേഷകര്‍ പറഞ്ഞു. ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനം ഓഫാക്കിയതിന് ശേഷവും രോഗികൾക്ക് വീണ്ടെടുക്കൽ അനുഭവപ്പെട്ടുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനത്തിൻ്റെ ഹ്രസ്വവും ദീർഘകാല ആഘാതത്തെ കുറിച്ച് പരിശോധിക്കേണ്ടതിന് കൂടുതല്‍ പഠനം ഈ മേഖലയില്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates