

സ്തനാര്‍ബുദത്തെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത് ആളുകളില്‍ ആവശ്യമില്ലാത്ത ഭയം ഉണ്ടാക്കുകയും പ്രതിരോധം ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ്, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ് സമകാലിക മലയാളത്തോട് പറയുന്നു.
1995 കാലഘട്ടത്തില്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ 'ഡ്രെസ്ഡ് ടു കിൽ' എന്ന പുസ്തകം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിഡ്‌നി റോസ് സിങ്ങര്‍, സോമ ഗ്രിസ്‌മൈജര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ആ പുസ്തകം എഴുതിയത്. അതില്‍ ഇറുകിയ അടിവസ്ത്രം അല്ലെങ്കില്‍ വയേഡ് ആയ ബ്രാ ധരിക്കുമ്പോള്‍ ലിംഫറ്റിക് സിസ്റ്റത്തെ തടയുകയും ഇത് സ്തനാർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെട്ടിരുന്നു.
ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വാധീനം ഉണ്ടാക്കുകയും, ജനങ്ങള്‍ ഇത് വിശ്വസിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ ഇത് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ബുക്ക് ഇടയ്ക്ക് പ്രചരിക്കപ്പെടുമ്പോള്‍ വീണ്ടും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവുകയും ജനങ്ങള്‍ അതില്‍ പെട്ടുപോവുകയും ചെയ്യുന്നുവെന്ന് ഡോ. ജോജോ വി ജോസഫ് പറയുന്നു.
മൊബൈല്‍ ഫോണിനെ എല്ലാവരും പേടിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം റേഡിയേഷന്‍ എന്ന വാക്കാണ്. നമ്മുടെ പ്രപഞ്ചത്തിലെ എല്ലാ ഊര്‍ജ്ജവും സഞ്ചരിക്കുന്നത് ഇലക്ട്രോ മാഗ്നെറ്റിക് സ്‌പെട്രത്തിലാണ്. അതില്‍ എക്സ്റേ, ഗാമ തരംഗങ്ങള്‍ക്ക് നമ്മുടെ ഡിഎന്‍എ വിഘടിപ്പിക്കാന്‍ കഴിയും. അതുകൊണ്ടാണ് എക്‌സ്‌റേ ഡോസ് കൂടുതലാണെങ്കില്‍ പ്രശ്‌നമാകുമെന്ന് പറയുന്നത്.
എന്നാല്‍ ഏറ്റവും തരംഗം കുറഞ്ഞ തരംഗങ്ങളാണ് മൈക്രോ വേവിലും മൊബൈലിലുമൊക്കെ ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങള്‍. ഈ തരംഗങ്ങള്‍ ഒരു രീതിയിലും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നില്ല. കാരണം അതിന് നമ്മുടെ ഡിഎന്‍എയെ തൊടാനുള്ള കഴിവില്ല.
ബയോപ്‌സി എടുക്കുമ്പോള്‍ സ്വഭാവികമായും അവിടെ വേദനയും തിണര്‍പ്പും ഉണ്ടാകും. അപ്പോള്‍ ആളുകള്‍ തെറ്റിദ്ധരിക്കും, ഒരു പ്രശ്‌നവുമില്ലായിരുന്ന പ്രദേശത്ത് ഇപ്പോള്‍ വേദനയും തിണര്‍പ്പും ഉണ്ടായെന്ന് ആശങ്കപ്പെടും. എന്നാല്‍ ബയോപ്‌സിയെ ഒരിക്കലും പേടിക്കേണ്ടതില്ല, നല്ലൊരു ബയോപ്‌സി ഉണ്ടെങ്കിലേ ഡോക്ടര്‍ക്ക് ചികിത്സ നിശ്ചയിക്കാന്‍ സാധിക്കൂ. കാന്‍സര്‍ ഏത് തരമാണെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates