

പതിറ്റാണ്ടുകളായി പ്രാദേശികമായി മാത്രം ഒതുങ്ങി നിന്ന അപൂർവ പകർച്ചവ്യാധിയായിരുന്നു ഹാന്റാവൈറസ്. എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ലെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മാറ്റങ്ങളും ഹാന്റാവൈറസ് വ്യാപനത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യരെ ബാധിക്കുന്ന 375 പകർച്ചവ്യാധികളിൽ 218 എണ്ണത്തെയും കാലാവസ്ഥ വ്യതിയാനങ്ങൾ പല രീതിയിൽ സ്വാധീനിക്കാമെന്നും ഇവയുടെ വ്യാപനത്തിൽ വർധനവുണ്ടാകാമെന്നും 2022-ൽ നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഹാന്റാവൈറസും ഈ പട്ടികയിൽ പെടുന്നതാണ്.
പ്രധാനമായും എലികളാണ് ഹാന്റാവൈറസുകളുടെ വാഹകർ. അവയുടെ മൂത്രം, മലം, ഉമിനീർ എന്നിവ ഉണങ്ങി വായുവിൽ കലരുമ്പോൾ, അത് ശ്വസിക്കുന്നതിലൂടെ മനുഷ്യരിലേക്കും വൈറസ് പകരുന്നു. പലതരം ഹാന്റാവൈറസുകൾ നിലവിൽ ഉണ്ടെങ്കിലും ആൻഡിസ് വൈറസ് മാത്രമാണ് ആണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ.
തെക്കേ അമേരിക്കയിലാണ് ഹാന്‍റാ വൈറസിന്റെ വകഭേദമായ ആൻഡിസ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അതേ വൈറസ് വകഭേദമാണ് ആണ് എംവി ഹോണ്ടിയസ് (MV Hondius) എന്ന ക്രൂസ് കപ്പലിലും സ്ഥിരീകരിച്ചത്. കപ്പലിൽ വൈറസ്ബാധയെ തുടർന്ന് മൂന്ന് പേർ മരണപ്പെടുകയും 11 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ഒരു മേഖലയിലെ വൈറസ് വ്യാപനത്തിന് കാരണമാകുന്ന എലികളുടെ എണ്ണം പ്രധാനമായും പരിസ്ഥിതിയുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
മഴക്കാലം
മഴക്കാലത്ത് ഈർപ്പം കൂടുന്നതനുസരിച്ച്, സസ്യവളർച്ച കൂടുകയും എലികൾക്ക് ഭക്ഷ്യലഭ്യത വർധിക്കുകയും ചെയ്യുന്നു. ഇത് എലികൾ പെരുകാനും വൈറസ് ബാധയുടെ സഹചര്യം വർധിപ്പിക്കാനും കാരണമാകുന്നു. മാത്രമല്ല. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എലികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തകരാനും അവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും കാരണമാകുന്നു.
വരൾച്ച
എലികളുടെ പ്രജനന ഏറ്റവും കൂടുതൽ നടക്കുന്നത് ചൂടുള്ള കാലാവസ്ഥയിലാണ്. മാത്രമല്ല, ഇവ ഭക്ഷണവും വെള്ളവും തേടി എലികൾ വീടുകളിലേക്കും മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും കടക്കുന്നു. ഇത് വീടുകളിൽ എലി സാന്നിധ്യം വർധിപ്പിക്കുന്നു. ഇത് വൈറസ് വ്യാപനം വർധിപ്പിക്കാം. ആഗോളതാപനത്തെ തുടർന്ന് പല പ്രദേശങ്ങളിലും ചൂട് കൂടി. ഇത് എലികളുടെ ആവാസവ്യവസ്ഥയെ മാറ്റുന്നു. മുമ്പ് എലികൾ കുറവായിരുന്ന പ്രദേശങ്ങളിലേക്കും ഇവ വ്യാപിക്കാൻ തുടങ്ങും. അതിനൊപ്പം വൈറസും പുതിയ മേഖലകളിലേക്ക് എത്തും.
കഴിഞ്ഞ ദിവസം എൻപിജെ വൈറസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ആഗോളതലത്തിൽ അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യർക്കിടയിൽ അരീന വൈറസ് ബാധയുടെ അപകടസാധ്യത വലിയ രീതിയിൽ വർധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഹാൻ്റാവൈറസും അരീന വൈറസും ഒന്നല്ലെങ്കിൽ പോലും ഇവ രണ്ടും എലികളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്.
വനനശീകരണവും ആവാസവ്യവസ്ഥ മാറ്റങ്ങളും
വൈറസ് വ്യാപനം വർധിക്കാനുള്ള മറ്റൊരു സാഹചര്യം മനുഷ്യർ കാടു നശിപ്പിക്കുന്നതും നഗരവൽക്കരണവുമാണെന്ന് ഗവേഷകർ പറയുന്നു. ഇത് വന്യജീവികളും എലികളും പോലുള്ളവയുടെ ആവാസ വ്യവസ്ഥ തകർക്കാനും അവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും കാരണമാകുന്നു. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (zoonotic diseases) രോഗസാധ്യത വർധിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ പൊതുജനാരോഗ്യ ആസൂത്രണത്തിലൂടെയും സഹകരണത്തിലൂടെയും പകർച്ചവ്യാധികളെ കൂടുതൽ നിരീക്ഷിക്കാനും വേണ്ട മുൻകരുതൽ സ്വീകരിക്കാനും സാധിക്കും.
വീടുകളിൽ
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
ഭക്ഷണ സാധനങ്ങൾ മൂടിവയ്ക്കുക
എലി പ്രവേശിക്കാൻ സാധ്യതയുള്ള ദ്വാരങ്ങൾ അടയ്ക്കുക
മാലിന്യങ്ങൾ തുറന്നുവെക്കരുത്
എലിയുടെ മലമൂത്രം വൃത്തിയാക്കുമ്പോൾ
നേരിട്ട് വൃത്തിയാക്കരുത്
ഡിസ്ഇൻഫൻ്റ് സ്പ്രേ ഉപയോഗിക്കുക
മാസ്കും ഗ്ലൗസും ധരിക്കുക
പരിസര ശുചിത്വം
പുല്ല് വളരാൻ അനുവദിക്കരുത്
മാലിന്യങ്ങൾ കൂട്ടിവയ്ക്കുന്ന ശീലം ഒഴിവാക്കുക
എലി സാന്നിധ്യം കണ്ടാൽ പെസ്റ്റ് കൺട്രോൾ ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates