

ബര്‍ഗറിനും പിസയ്ക്കുമൊക്കെ ആരാധകര്‍ കൂടിവരുന്ന കാലമാണിത്. എന്നാല്‍ ഇത്തരം അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത 41 ശതമാനം വരെ വര്‍ധിപ്പിക്കാമെന്ന് തോറക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. ഇതില്‍ അടങ്ങിയ പ്രിസര്‍വേറ്റീവുകള്‍, അഡിക്ടീവുകള്‍, പലതരത്തിലുള്ള കെമിക്കൽ ഫ്ലേവറുകൾ എന്നിവയാണ് വില്ലന്മാര്‍.
ലോക കാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്റെ കീഴിൽ നടന്ന പഠനത്തിൽ യുകെ, യുഎസ് പോലുള്ള വികസിത രാജ്യങ്ങളില്‍ ശരാശരി ഡയറ്റിന്റെ പകുതിയോളം വരുന്ന ഭക്ഷണങ്ങള്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണെന്ന് ഗവേഷകർ പറയുന്നു. ക്രീം ചീസ്, ഐസ് ക്രീം, ഫ്രോസണ്‍ യോഗര്‍ട്ട്, വറുത്ത ഭക്ഷണം, ബ്രെഡ്, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍, പാക്ഡ് സ്‌നാക്‌സ്, ബ്രേക്ക്ഫാസ്റ്റ് സിറിയല്‍സ്, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്, കടയില്‍ നിന്നുള്ള സൂപ്പും സോസും, സോഫ്റ്റ് ഡ്രിങ്ക്, മധുരമുള്ള ജ്യൂസ്, പിസ്, ബര്‍ഗര്‍ എന്നിവയെല്ലാം അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിന്റെ ഗണത്തിൽ പെടും.
വലിയ തോതില്‍ അഡിക്ടീവുകളും പ്രിസര്‍വേറ്റീവുകളും അടങ്ങിയ ഭക്ഷണങ്ങൾ പല തവണ പ്രോസസ് ചെയ്തെടുക്കുന്നതാണ് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ. 2024-ൽ നടന്ന ബിഎംജെ പഠനത്തില്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, മാനസികാരോഗ്യം, അകാല മരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ശ്വാസകോശ അർബുദ സാധ്യതയുമായി അൾട്രാ പ്രോസസ്ഡ് ഭക്ഷണം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
12 വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ പ്രോസ്‌റ്റേറ്റ്, ശ്വാസകോശം, കൊളോറെക്റ്റല്‍, അണ്ഡാശയ കാന്‍സര്‍- സ്‌ക്രീനിങ് ട്രയല്‍ (പിഎല്‍സിഒ) ഉണ്ടായിരുന്ന ശരാശരി 62.5 വയസായ 50,187 പുരുഷന്മാരും 51,545 സ്ത്രീകളുമാണ് പഠനത്തിന്റെ ഭാഗമായത്. ഡയറ്റ് ചോദ്യാവലിയില്‍ നിന്ന് 24 മണിക്കൂറില്‍ ആളുകള്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം എത്രമാത്രം കഴിക്കുന്നുണ്ടെന്ന് വിലയിരുത്തി. ഗവേഷകർ ശരാശരി 12.2 വർഷത്തേക്ക് പഠനത്തിൽ ഭാഗമായിരുന്നവരെ വിലയിരുത്തി, ഈ കാലയളവിൽ 1,706 ശ്വാസകോശ അർബുദ രോഗനിർണയങ്ങൾ ഉണ്ടായി. ഇതിൽ 1,473 പേർക്ക് (86.3%) എൻഎസ്‌സിഎൽസിയും, 233 പേർ (13.7%) എസ്‌സിഎൽസിയും കണ്ടെത്തി.
കൂടുതൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണം കഴിച്ചവർക്ക് ശ്വാസകോശ അർബുദം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഏറ്റവും കുറഞ്ഞ അൾട്രാ പ്രോസസ്ഡ് ഭക്ഷണം കഴിക്കുന്നവരിൽ, 25,433 പേരിൽ 331 പേർക്ക് (1.3%) ശ്വാസകോശ അർബുദം കണ്ടെത്തി, ഏറ്റവും ഉയർന്ന അൾട്രാ പ്രോസസ്ഡ് ഭക്ഷണം കഴിക്കുന്നവരിൽ, 25,434 പേരിൽ 485 പേർക്ക് (1.9%) ശ്വാസകോശ അർബുദ രോഗനിർണയം നടത്തി. ഏറ്റവും കുറഞ്ഞ അളവിൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണം കഴിച്ചവരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണം കഴിച്ചവർക്ക് ശ്വാസകോശ അർബുദ സാധ്യത 41% കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.
2020 ലെ കണക്ക് പരിശോധിച്ചാല്‍ ലോകത്ത് 22 ദശലക്ഷം പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 18 ദശലക്ഷം ആളുകള്‍ ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തുവെന്ന് തോറക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത്തരം ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് ആഗോളത്തില്‍ വലിയ ആരോഗ്യമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. എന്നാൽ ഇതിൽ വിശാലമായ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates