കാൻസർ അടക്കമുള്ള ഗുരുതരരോഗങ്ങൾ മാറാൻ അശാസ്ത്രീയമായ 'പൊടിക്കൈകൾ' നിർദ്ദേശിച്ച ഇന്ത്യക്കാരിയായ ഡയറ്റീഷ്യന്റെ ലൈസൻസ് റദ്ദാക്കി യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസ്. അപർണ ശ്രീവാസ്തവയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.
91 വയസ്സുള്ള പാർക്കിൻസൺസ് രോഗിയോട് പതിവായി യോഗ ചെയ്യാനും എഫ്എം കേൾക്കാനും ഓരോ ഉരുള ഭക്ഷണം കഴിക്കുമ്പോഴും 32 തവണ ചവച്ചു മാത്രമേ കഴിക്കാവൂ എന്ന ഇവരുടെ നിർദ്ദേശങ്ങളാണ് നടപടിക്ക് ഇടയാക്കിയത്. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ് ആശുപത്രിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അപർണയുടെ സഹപ്രവർത്തകരിൽ ഒരാളാണ് ഗുരുതര രോഗികൾക്ക് പോലും അശാസ്ത്രീയമായ പൊടിക്കൈകൾ നിർദേശിക്കുന്നതായി പരാതി നൽകിയത്.
കാൻസർ മാറാൻ ഒരു മുഴുവൻ നാരങ്ങ ചെറുചൂടുവെള്ളത്തിൽ പിഴിഞ്ഞു ദിവസവും കുടിക്കണമെന്നായിരുന്നു അപർണയുടെ നിർദേശം. ഇത് കീമോതെറാപ്പി ചെയ്യുന്നതിനെക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണെന്നായിരുന്നു ഇവരുടെ വാദം. കൂടാതെ ദിവസവും രാവിലെ മൂന്ന് സ്പൂൺ പച്ച വെളിച്ചെണ്ണ കുടിക്കുന്നത് കാൻസറിനെ അകറ്റി നിർത്താൻ സഹായിക്കുമെന്നും ഇവർ രോഗിക്ക് അയച്ച ഒരു ഇമെയിലിൽ പറയുന്നു.
ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ചെറുകുടലിന്റെ ആവരണം തകരാറാകുന്ന ഓട്ടോ ഇമ്യൂൺ രോഗാവസ്ഥയാണ് സീലിയാക്. ഈ രോഗം ബാധിച്ചവരോട് ഗ്ലൂട്ടൻ അടങ്ങിയ പേൾ ബാർലി കഴിക്കാനായിരുന്നു അപർണ നിർദ്ദേശം. മാത്രമല്ല, ദഹനപ്രശ്നമുള്ളവർക്ക് സോഡ പോലുള്ള ഫിസി ഡ്രിങ്കും അപർണ നിർദേശിച്ചിരുന്നു. കൂടാതെ പഞ്ചസാരയില്ലാതെ കാൻസർ ഉണ്ടാകില്ല. പഞ്ചസാര ഉപേക്ഷിച്ചാൽ കാൻസർ സ്വയം ഇല്ലാതാകുമെന്നായിരുന്നു ഇവരുടെ മറ്റൊരു വിചിത്ര കണ്ടെത്തൽ.
ദിവസവും എട്ട് ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക, രാവിലെ നാരങ്ങാനീരും ഇഞ്ചിനീരും തേനിൽ ചേർത്ത് കുരുമുളകും കൂട്ടി വെള്ളം കുടിക്കുക, പച്ചക്കറികൾ മാത്രം കഴിക്കുക, യോഗയിലൂടെ കുണ്ഡലിനി ഊർജത്തെ ഉണർത്തിയാൽ ആരോഗ്യമുള്ളവരായി ജീവിക്കാം എന്നിങ്ങനെ പോകുന്നു അപർണാ ശ്രീവാസ്തവയുടെ പൊടിക്കൈ ചികിത്സകൾ.
സംഗീതവും എഫ്എമ്മും കേൾക്കുന്നത് രോഗികൾക്ക് ദോഷകരമല്ലെങ്കിലും അപർണയുടെ മറ്റ് നിർദേശങ്ങൾ രോഗികളുടെ ജീവന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെയാണ് അപർണയെ എൻഎച്ച്എസ് സസ്‌പെൻഡ് ചെയ്തത്. ഇവർ രോഗികൾക്കും മറ്റുമായി അയച്ച മെയിലുകള്‍ പുറത്തുവന്നതോടെ അപര്‍ണയെ ആറാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. തിരികെ ജോലിക്കെടുക്കുന്നത് രോഗികളുടെ ജീവന് ഭീഷണിയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി അപര്‍ണയെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് വാട്സാപ്പ് ഫോര്‍വേഡായി ലഭിച്ച വിവരങ്ങളാണിതെന്നായിരുന്നു അപര്‍ണയുടെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates