

ശ്വാസനാളത്തിന്റെ കോശങ്ങളിൽ രൂപം കൊള്ളുന്ന തൊണ്ടയിലെ കാൻസർ പല തരത്തിലാണ് രോഗിയുടെ ശരീരത്തിൽ പിടിമുറുക്കുന്നത്. നിസ്സാര ലക്ഷണങ്ങൾ മാത്രമാണ് തുടക്കത്തിൽ പ്രകടമാകുക, അതുകൊണ്ടുതന്നെ പലരും ഇത് ഗൗരവമായി കാണാറില്ല. എന്നാൽ അശ്രദ്ധയോടെ കാണേണ്ട ഒന്നല്ല തൊണ്ടയിലെ കാൻസർ.
തൊണ്ടയെ ബാധിക്കുന്ന ആറ് തരം കാൻസറുകൾ
പ്രധാനമായും ആറ് തരം കാൻസറുകളാണ് തൊണ്ടയെ ബാധിക്കുന്നത്. മൂക്കിൽ നിന്ന് ആരംഭിച്ച് തൊണ്ടയിലെത്തുന്ന നാനാസോഫാരിങ്സ് കാൻസർ ആണ് ഒന്ന്. മറ്റൊന്ന് വായിൽ നിന്ന് ആരംഭിക്കുന്ന ഓറോഫാരിങ്സ് കാൻസർ ആണ്. കാൻസർ ടോൺസിലുകൾ ഇതിന്റെ ഭാഗമാണ്. തൊണ്ടയുടെ താഴത്തെ ഭാഗത്ത് നിന്നാരംഭിക്കുന്ന ഹൈപ്പോഫാരിങ്സ് കാൻസർ, വോക്കൽ കോഡിൽ നിന്ന് ആരംഭിക്കുന്ന ഗ്ലോട്ടിക് കാൻസർ, ശ്വാസനാളത്തിന്റെ മുകൾ ഭാഗത്ത് നിന്ന് അതായത് നാവിന്റെ അടിഭാഗം പോലുള്ള ഭാഗത്ത് നിന്നാരംഭിക്കുന്ന സുപ്രഗ്ലോട്ടിക് കാൻസർ, ശ്വാസനാളത്തിന്റെ അടിയിൽ നിന്ന് ആരംഭിക്കുന്ന സബ്ഗ്ലോട്ടിക് കാൻസർ തുടങ്ങിയവയാണ് തൊണ്ടയെ ബാധിക്കുന്ന മറ്റ് കാൻസറുകൾ.
ഏറ്റവും കൂടുതലായി പുരുഷൻമാരെയാണ് തൊണ്ടയിലെ കാൻസർ അലട്ടുന്നത്. അമിതമായ മദ്യപാനം, പുകവലി, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവ തൊണ്ടയിലെ കാൻസറിന് കാരണമാകും.
ലക്ഷണങ്ങൾ
തൊണ്ടയടപ്പ്, പരുഷമായ ശബ്‌ദം, ചെവിയിൽ തുടർച്ചയായി വേദന, തളർച്ച, വീർത്ത ലിംഫ് നോഡ്, ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം (ഭാരം കുറയുകയും കൂടുകയും ചെയ്യുന്നത്), വിട്ടുമാറാത്ത ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, പേശിവേദന അല്ലെങ്കിൽ സന്ധി വേദന പതിവായി അലട്ടുക, കാരണമില്ലാതെ വരുന്ന പനി, രാത്രിയിൽ വിയർക്കുന്നത് ഇവയെല്ലാം തൊണ്ടയിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്.
തൊണ്ടയുടെ ഏത് ഭാഗത്താണ് കാൻസർ പിടിമുറുക്കിയിരിക്കുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും. പക്ഷെ രണ്ടാഴ്ചയിൽ കൂടുതൽ നിലനിൽക്കുന്ന ചുമ, ഒച്ചയടപ്പ്, ഭക്ഷണമിറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കരുത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായ പരിശോധനകൾ നടത്തി കാൻസർ അല്ലെന്ന് ഉറപ്പാക്കണം. കാൻസർ നേരത്തേ കണ്ടെത്താൻ കഴിഞ്ഞാൽ കൂടുതൽ ഫലപ്രദമായ ചികിത്സ സാധ്യമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates