

മൂക്കിൽ വിരലിടുന്ന സ്വഭാവമുണ്ടോ? കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ദുശ്ശീലം പിന്നീട് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. 2022 ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ, മൂക്കിൽ വിരലിടുന്ന സ്വഭാവം ഡിമെൻഷ്യയ്ക്ക് (പ്രത്യേകിച്ച് അൽഷിമേഴസ്) സാധ്യതയുണ്ടാക്കുന്നുവെന്നാണ്.
മനുഷ്യരിൽ ന്യുമോണിയ പോലുള്ള രോഗത്തിന് കാരണമാകുന്ന ക്ലമീഡിയ ന്യുമോണിയയെന്ന ബാക്ടീരിയയുടെ സാന്നിധ്യം വൈകി ഡിമെൻഷ്യ ബാധിച്ച ആളുകളുടെ തലച്ചോറിൽ കണ്ടെത്തിയതാണ് പഠനത്തിൽ വഴിയൊരുക്കിയത്. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ബാക്ടീരിയയ്ക്ക് മൂക്കിൽ നിന്ന് തലച്ചോറിലേക്ക് നേരിട്ട് ഘ്രാണ നാഡി (മൂക്കിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്നു) വഴി സഞ്ചരിക്കാൻ കഴിയുമെന്ന് കണ്ടെത്തി. മൂക്കിനുള്ളിലെ നേർത്ത പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നത് ബാക്ടീരിയകൾക്ക് തലച്ചോറിലേക്ക് എത്തുന്നത് എളുപ്പമാക്കുന്നു.
എലികളിൽ, ബാക്ടീരിയ 24 മുതൽ 72 മണിക്കൂറിനുള്ളിൽ തലച്ചോറിലെത്തി. തലച്ചോറിലേക്കുള്ള ഒരു കുറുക്കുവഴിയായിരിക്കാം മൂക്ക് എന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. അണുബാധയെ തുടർന്ന്, എലികളുടെ തലച്ചോറിൽ കൂടുതൽ അമിലോയിഡ്-ബീറ്റ പ്രോട്ടീൻ അടിഞ്ഞുകൂടാൻ തുടങ്ങി.
അൽഷിമേഴ്‌സ് രോഗികളുടെ തലച്ചോറിൽ കൂട്ടമായി കാണപ്പെടുന്ന അതേ പ്രോട്ടീനാണിത്. അണുബാധയ്ക്കുള്ള പ്രതികരണമായിട്ടാണ് സാധാരണയായി ഈ പ്രോട്ടീൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്, എന്നാൽ അമിതമായ അടിഞ്ഞുകൂടൽ ദോഷകരമാണ്. എലികളിൽ നടത്തിയ പരീക്ഷണമായതിനാൽ മനുഷ്യരിൽ സമാന ഫലമുണ്ടാകുമോ എന്നതിൽ വിശദമായ പഠനം നടത്തേണ്ടതായിട്ടുണ്ട്.
ഇതേ ബാക്ടീരിയകൾ മനുഷ്യരിലും കാണപ്പെടുന്നതിനാൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. മൂക്കിന്റെ ആന്തരിക സംരക്ഷണ പാളിക്ക് കേടുപാടുകൾ വരുത്തുന്നതിനാൽ മൂക്കിൽ വിരലിടുന്നതോ മൂക്കിലെ രോമങ്ങൾ പറിക്കുന്നതോ നല്ല ശീലമല്ലെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ ന്യൂറോ സയന്റിസ്റ്റ് ജെയിംസ് സെന്റ് ജോൺ പറഞ്ഞു. ഇത് ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്താനുള്ള സാധ്യത വർധിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates