

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ രോഗമായ കവാസാക്കി ബാധിച്ചതായി റിപ്പോർട്ട്. കുന്തളംപാറ സ്വദേശികളായ ദമ്പതികളുടെ മകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷനായ ഡോ. ഡാനിയൽ ഓസ്ബോൺ തോമസിനെ കാണിച്ചു. അദ്ദേഹമാണ് ലക്ഷണങ്ങൾ മനസ്സിലാക്കി കുട്ടിക്ക് കവാസാക്കി രോഗമാകാമെന്ന് സൂചന നൽകിയത്. തുടർന്ന് കോട്ടയം ഇഎസ്ഐയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളജിലെ കാഡിയോളജിസ്റ്റും ഈ നിഗമനം ശരിവെച്ചു.
രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ കവാസാക്കി രോഗം കണ്ടെത്താനാകില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി രോഗം തിരിച്ചറിയുകയാണ് പ്രധാന മാർഗം. കാരണങ്ങളൊന്നുമില്ലാതെയുള്ള പനിയാണ് പ്രാരംഭ ലക്ഷണം. ചുമ, ജലദോഷം, വയറിളക്കം, ഛർദിൽ ഇവയൊന്നും പനിയുടെ ലക്ഷണമായി ഉണ്ടാകണമെന്നില്ല.
ഇങ്ങനെ തുടർച്ചയായി അഞ്ചു ദിവസം പനിക്കുകയും അനുബന്ധ രോഗലക്ഷണങ്ങളായി പീള കെട്ടാതെ കണ്ണ് ചുവക്കുക, കഴുത്തുവീക്കം (കുരുക്കൾ ശരീരത്തിൽ വരിക), കൈ കാലുകളിൽ നീര് വെക്കുക, ചുണ്ടോ നാക്കോ ചുവക്കുക എന്നീ അഞ്ചു ലക്ഷണങ്ങളിൽ നാലെണ്ണം ഉണ്ടെങ്കിൽ കവാസാക്കി ഡിസീസ് എന്ന നിഗമനത്തിൽ എത്തിച്ചേരാം. അഞ്ചു രോഗലക്ഷണങ്ങളും കണ്ടതിനാൽ പനി അഞ്ചു ദിവസം നീണ്ടുനിൽക്കുന്നതുവരെ കാത്തുനിൽക്കാതെ നാലാമത്തെ ദിവസം തന്നെ ഡോക്ടർ കുട്ടിയെ കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലേക്ക് റഫർ ചെയ്തു. കവാസാക്കി ഡിസീസ് എന്ന് സൂചിപ്പിച്ച് റെഫറൽ ലെറ്റർ കൂടി കൊടുത്തയച്ചാണ് കോട്ടയത്തേക്ക് വിട്ടത്.
ഇഎസ്ഐ ആശുപത്രിയിൽ രാത്രി 11-ന് തന്നെ കുട്ടിയുമായി മാതാപിതാക്കൾ എത്തി. രാത്രിയിൽ ജൂനിയർ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയും പിന്നീട് മുതിർന്ന ഡോക്ടർമാർ പരിശോധിക്കുകയും കാവസാക്കി എന്ന നിഗമനത്തിൽ എത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജിസ്റ്റിന് അടിയന്തരമായി റഫർ ചെയ്യുകയും ചെയ്തു. 60,000 രൂപ വിലവരുന്ന ഇഞ്ചക്ഷൻ കുട്ടിക്ക് നൽകി. 12 മണിക്കൂർ കൊണ്ടാണ് ഐവി ഇഞ്ചക്ഷനായി മരുന്ന് പകർന്നു നൽകിയത്. സമയത്ത് ചികിത്സ കിട്ടിയതിനാൽ രോഗത്തിൽ നിന്ന് മോചിതയായി ഒന്നര വയസ്സുകാരി വീട്ടിൽ തിരിച്ചെത്തി.
1961ല്‍ ജാപ്പനീസ് ഡോക്ടർ ആയ ടോമി സാക്ക കവാസാക്കിയാണ് ഈ രോഗം ആദ്യമായി തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം സാധാരണ കാണപ്പെടുന്നത്. കോവിഡ് കാലത്ത് കൊറോണ വൈറസ് ബാധിതരായ കൗമാരക്കാർ ഉൾപ്പെടെയുള്ള കുട്ടികളിൽ കവാസാക്കി ലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായികുന്നു.
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളെയാണ് രോഗം ബാധിക്കുന്നത്. ഇത് ഗുരുതരമായ ഹൃദയപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്താണ് കാവസാക്കി അസുഖം ഉണ്ടാക്കുന്നത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു ഇന്‍ഫെക്‌ഷനോ വൈറസോ ആയിരിക്കാം ഇത് ഉണ്ടാക്കുന്നതെന്നു കരുതുന്നു. ചികിത്സ വൈകിപ്പിക്കുന്നത് കുട്ടികളുടെ ഹൃദയധമനികളിൽ സ്ഥിരമായ തകരാറുകൾക്ക് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates