

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം തുടക്കം ഇന്ന് തിയേറ്ററുകളിൽ എത്തി. വിസ്മയ നേരിട്ട ഏറ്റവും വലിയ വിമർശനമായിരുന്നു അവരുടെ സംസാരരീതി. സംസാരിക്കുമ്പോൾ കൈകൾ ഒരുപാട് ഉപയോഗിക്കുന്നു, മുഖഭാവം എന്നിവയായിരുന്നു ആളുകൾ കൂടുതൽ ശ്രദ്ധിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നത്. എന്നാൽ ഇത് ഒരു കുറ്റമായി ഉയർത്തി കാണിക്കേണ്ട ഒന്നല്ലെന്ന് വിശദീകരിക്കുകയാണ് സൈക്യാട്രിസ്റ്റ് ആയ ഡോ. ഷാലിമ ഷംസുദീൻ.
ഓരോ വ്യക്തിയുടെയും ആശയവിനിമയ രീതി വ്യത്യസ്തമാണ്. വിസ്മയയെ പോലെ കൈകൾ എടുത്തു സംസാരിക്കുന്ന നിരവധി ആളുകളുണ്ട്. ഇതിനെ ആനിമേറ്റഡ് കമ്മ്യൂണിക്കേഷൻ സ്റ്റൈൽ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവരെ പൊതുവെ എനർജറ്റിക് അല്ലെങ്കിൽ എക്സാഗ്രേറ്റഡ് ആയി തോന്നാം. ഇതെന്ത് ഡ്രാമ ആണ്, അൽപം കൂടുതലല്ലേ എന്നൊക്കെ ആളുകൾ ഇവരെ വിമർശിക്കാറുണ്ട്. എന്നാൽ ഇത് തികച്ചും സ്വാഭാവികമായ ഒന്നാണെന്നും ഡോ. ഷാലിമ ഷംസുദീൻ പറഞ്ഞു.
സംസാരിക്കുമ്പോൾ ധാരാളമായി കൈകൾ ചലിപ്പിക്കുകയും മുഖഭാവങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ആശയവിനിമയ രീതിയാണിത്. ശബ്ദത്തിന്റെ ഉയർച്ചയും താഴ്ചയും വ്യക്തമായിരിക്കും. കഥകൾ പറയുമ്പോൾ അഭിനയിക്കുന്നതുപോലെ അവതരിപ്പിക്കും.
സന്തോഷം, അത്ഭുതം, വിഷമം എന്നിവ മുഖത്തും ശരീരഭാഷയിലും വ്യക്തമായി ഇക്കൂട്ടർ പ്രകടിപ്പിക്കും. ഇതൊരു രോഗമോ സ്വഭാവദോഷമോ അല്ല, ചിലരുടെ വ്യക്തിത്വത്തിന്റെ സ്വാഭാവിക ഭാഗമാണ്. ചിലർക്ക് ഇത് സോഷ്യൽ ആങ്സൈറ്റി കൊണ്ടും ഉണ്ടാകാം.
മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ ആളുകൾ വ്യത്യസ്ത രീതികളിലാണ് ആശയവിനിമയം നടത്തുന്നത്. ചിലർ ശാന്തമായി സംസാരിക്കും. ചിലർ ചുരുക്കത്തിൽ മാത്രം സംസാരിക്കും. മറ്റുചിലർ കൂടുതൽ വികാരഭരിതരായി സംസാരിക്കും. ഇവയെല്ലാം സാധാരണ ആശയവിനിമയ രീതികളാണ്. പ്രശ്നമാകുന്നത് ഈ ശൈലി മറ്റുള്ളവർക്ക് അസ്വസ്ഥതയോ തെറ്റിദ്ധാരണയോ ഉണ്ടാക്കുന്ന രീതിയിലാകുമ്പോഴാണ്.
സംസാരവേഗം നിയന്ത്രിക്കുക.
മറ്റുള്ളവർക്കും സംസാരിക്കാൻ സമയം നൽകുക.
സാഹചര്യത്തിനനുസരിച്ച് ശരീരഭാഷ ക്രമീകരിക്കുക.
ശ്രദ്ധയോടെ കേൾക്കുന്ന ശീലം വളർത്തുക.
ആവശ്യമുള്ളപ്പോൾ മാത്രമേ വലിയ കൈചലനങ്ങൾ ഉപയോഗിക്കൂ.
സ്വന്തം സംസാരത്തിന്റെ വീഡിയോ കണ്ടു സ്വയം വിലയിരുത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates