

ദൃശ്യ സന്ദേശങ്ങളെ തലച്ചോറിലെത്തിക്കുന്ന ഒപ്റ്റിക് നാഡീവ്യൂഹത്തിന് തകരാറ് സംഭവിക്കുന്നതിനെ തുടർന്നുണ്ടാകുന്നതാണ് ഗ്ലോക്കോമ. കാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്. കണ്ണുകളുടെ വശങ്ങളിൽ തുടങ്ങുന്ന കാഴ്ച നഷ്ടം പിന്നീട് പൂർണ്ണമായി കാഴ്ച്ചശക്തി നഷ്ടപ്പെടാൻ കാരണമാകും.
60 വയസ്സിന് മുകളിൽ പ്രായമായവരിലാണ് ഗ്ലോക്കോമ കൂടുതൽ കാണപ്പെടുന്നത്. എന്നാലിത് ഏത് പ്രായക്കാരെയും ബാധിക്കാം. ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ രോഗം പിടിമുറുക്കിയേക്കാം. കണ്ണിനുള്ളിലെ മർദ്ദം നിലവിട്ട് ഉയരുന്നതാണ് ഗ്ലോക്കോമയുടെ പ്രധാന കാരണങ്ങളിൽ ഒന്ന്. കണ്ണുകളിലുണ്ടാകുന്ന അക്വസ് ഹ്യൂമർ എന്ന ദ്രാവകത്തിൻറെ തോത് വർധിക്കുമ്പോഴാണ് മർദ്ദം ഉയരുന്നത്. ഇത് ഒപ്റ്റിക് നാഡീവ്യൂഹത്തിന് ക്ഷതമുണ്ടാക്കും.
പുറമേ നോക്കുമ്പോൾ കാര്യമായ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ ഈ രോഗത്തെക്കുറിച്ച് പലർക്കും അറിയില്ല. ലോകത്ത് ഇപ്പോൾ എട്ട് കോടിയോളം ആളുകൾ ഗ്ലോക്കോമ ബാധിതരാണെന്നാണ് കണക്ക്. ഇന്ത്യയിൽ 1.2 കോടി ഗ്ലോക്കോമ ബാധിതരിൽ 90 ശതമാനം പേർക്കും രോഗം നിർണ്ണയിക്കപ്പെടാതെ പോയിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
ചിലരിൽ ഗ്ലോക്കോമ മുന്നറയിപ്പ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചെന്ന് വരില്ല. എന്നാൽ ചിലതരം ഗ്ലോക്കോമ പിടിമുറുക്കുമ്പോൾ കണ്ണിന് വേദന, തലവേദന, മങ്ങിയ കാഴ്ച, ബ്ലൈൻഡ് സ്പോട്ടുകൾ, ചുവന്ന കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകും. വെളിച്ചത്തിന് ചുറ്റും മഴവിൽ നിറത്തിൽ വലയങ്ങൾ പ്രത്യക്ഷപ്പെടുന്നതും ഗ്ലോക്കോമ ലക്ഷണമാണ്. ഛർദ്ദി, ഓക്കാനം പോലുള്ള ലക്ഷണങ്ങളും ഉണ്ടായേക്കാം. പ്രമേഹ രോഗികൾക്ക് ഗ്ലോക്കോമ സാധ്യത ഇരട്ടിയാണ്. അതുപോലെ, കണ്ണുകൾക്ക് പരുക്കോ, ശസ്ത്രക്രിയയോ വേണ്ടി വന്ന ആളുകളിലും ഗ്ലോക്കോമയ്ക്കുള്ള അപകടസാധ്യത കൂടുതലായിരിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates