

ആരോഗ്യ സൂചികകളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം ഇന്ന് തികച്ചും ആശങ്കാജനകമായ ഒരു ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരുകാലത്ത് അമ്പതുകളിലും അറുപതുകളിലും മാത്രം കണ്ടുവന്നിരുന്ന ജീവിതശൈലി രോഗങ്ങൾ ഇന്ന് നമ്മുടെ യുവാക്കളെ പിടികൂടിയിരിക്കുന്നു. പ്രത്യേകിച്ച്, ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ.
മുപ്പത് വയസ്സ് തികയുമ്പോഴേക്കും ബിപി രോഗികളാകുന്ന മലയാളികളുടെ എണ്ണം ഞെട്ടിക്കുന്ന രീതിയിലാണ് ഉയരുന്നത്. ലക്ഷണങ്ങളൊന്നും പുറത്തു കാണിക്കാതെ ഹൃദയത്തെയും വൃക്കകളെയും തകർക്കുന്ന ഈ വില്ലനെതിരെ കേരളം ഉണർന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അവഗണിക്കരുത് ഈ പ്രാരംഭ ലക്ഷണങ്ങളെ;
രക്തസമ്മർദ്ദം ഒരു 'നിശ്ശബ്ദ കൊലയാളി’ എന്ന് പറയാനുള്ള കാരണം ഭൂരിഭാഗം വ്യക്തികളിലും ലക്ഷണങ്ങൾ സാധാരണയായി പ്രകടമാകാറില്ല. എങ്കിൽ കൂടി അപൂർവം സാഹചര്യങ്ങളിൽ ശരീരം തരുന്ന ഈ ചെറിയ ലക്ഷണങ്ങളെ മലയാളി പലപ്പോഴും സാധാരണ ക്ഷീണമെന്ന് കരുതി തള്ളിക്കളയുകയാണ് പതിവ്:
രാവിലെയുള്ള തലവേദന: ഉറക്കമുണരുമ്പോൾ തലയുടെ പിൻഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത ഭാരവും വേദനയും.
കാരണമില്ലാത്ത തലകറക്കം: ഇരിക്കുമ്പോഴോ കിടന്നതിന് ശേഷമോ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറക്കം.
അമിതമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും: ചെറിയ രീതിയിൽ നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ നെഞ്ചിടിപ്പ് കൂടുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുക.
കാഴ്ചമങ്ങൽ: പെട്ടെന്ന് കണ്ണുകളിൽ ഇരുട്ടുകയറുന്നതുപോലെ തോന്നുകയോ കാഴ്ച മങ്ങുകയോ ചെയ്യുക.
കഴുത്തുവേദന: കഴുത്തിന് പുറകിലെ പേശികൾ വലിഞ്ഞു മുറുകുന്നതുപോലെയുള്ള അസ്വസ്ഥത.
ഉയർന്ന രക്തസമ്മർദ കേസുകളിൽ തലസ്ഥാനമാകുന്ന കേരളം
മലയാളിയുടെ മാറിയ ജീവിതരീതികൾ തന്നെയാണ് ഈ മുപ്പതുകളിലെ ഉയർന്ന രക്തസമ്മർദത്തിന് പ്രധാന കാരണം:
അമിതമായി സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക: ലോകാരോഗ്യ സംഘടനയുടെ (WHO) നിർദ്ദേശപ്രകാരം പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സോഡിയത്തിന്റെ അളവ് പരമാവധി 5 ഗ്രാം ആണ്. നിശ്ചിത അളവിന് മുകളിൽ സോഡിയം നേരിട്ട് ശരീരത്തിൽ എത്തിയാൽ അത് രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയരാൻ കാരണമാകും.
വ്യായാമമില്ലായ്മ: നടക്കാൻ മടിക്കുന്ന, ചെറിയ ദൂരങ്ങൾക്ക് പോലും വണ്ടിയെടുക്കുന്ന ശീലം മലയാളികളിൽ അമിതവണ്ണത്തിനും ബിപിക്കും കാരണമാകുന്നു.
മാനസിക സമ്മർദ്ദവും കരിയറും: മുപ്പതുകളിൽ കുടുംബം പുലർത്താനും കരിയറിൽ വിജയിക്കാനുമുള്ള വ്യഗ്രത യുവാക്കളിൽ കടുത്ത മാനസിക സമ്മർദ്ദം (Stress) ഉണ്ടാക്കുന്നു.
പുകവലിയും മദ്യപാനവും: കേരളത്തിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും രക്തധമനികളെ ചുരുക്കുകയും, ബിപി കൂട്ടുകയും ചെയ്യുന്നു.
ഉറക്കമില്ലായ്മ: അമിത ഫോൺ ഉപയോഗം മൂലം രാത്രി വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ ഹോർമോൺ സന്തുലിതാവസ്ഥയെ തെറ്റിക്കുന്നു.
എന്തുകൊണ്ട് മുപ്പതുകളിലെ പരിശോധന അനിവാര്യമാണ്?
"എനിക്ക് ബിപി വരാൻ പ്രായമായിട്ടില്ല" എന്ന തെറ്റായ ധാരണയാണ് മലയാളിയെ അപകടത്തിലാക്കുന്നത്. മുപ്പതുകളിൽ ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയാതെ പോയാൽ, നാൽപ്പതുകളിലേക്ക് കടക്കുമ്പോഴേക്കും അത് ഹൃദയസ്തംഭനം (Heart Attack), പക്ഷാഘാതം (Stroke), വൃക്ക സ്തംഭനം (Kidney Failure) എന്നിവയിലേക്ക് നയിക്കും. അതിനാൽ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കണം. സാധാരണ നിലയിലുള്ള രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 mmHg ആണ്. എന്നാൽ ഇത് 140/90 mmHg-ക്ക് മുകളിലാണെങ്കിൽ കൃത്യമായ വൈദ്യസഹായം തേടേണ്ടതുണ്ട്.
വിദഗ്ധ പരിചരണവും ജീവിതശൈലി നിർദ്ദേശങ്ങളും
ഉയർന്ന രക്തസമ്മർദം കണ്ടെത്തിയാൽ സ്വയം ചികിത്സയോ വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകുകയോ ചെയ്യരുത്. ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
കൂടാതെ ഉയർന്ന രക്തസമ്മർദത്തെ അകറ്റിനിർത്താൻ ദൈനംദിന ജീവിതത്തിൽ ചില ലളിതമായ മുൻകരുതലുകൾ എടുത്താൽ മതിയാകും. സോഡിയം അമിതമായടങ്ങിയ വിഭവങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുക, പകരം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകസമൃദ്ധമായ ആഹാരരീതി ശീലമാക്കുക ശരീരത്തിന് ആവശ്യമായ കായികാധ്വാനം ഉറപ്പാക്കാൻ നിത്യേനയുള്ള ശാരീരിക വ്യായാമങ്ങൾ മുടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഇതോടൊപ്പം, മനസ്സിന് അനാവശ്യ ഭാരങ്ങൾ നൽകാതെ സമ്മർദ്ദരഹിതമായ അവസ്ഥ നിലനിർത്താനും രാത്രികാലങ്ങളിൽ കൃത്യമായ വിശ്രമവും ആഴത്തിലുള്ള ഉറക്കവും ഉറപ്പാക്കാനും കഴിഞ്ഞാൽ ബിപിയെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താനാവും. ഓർക്കുക, മുൻകരുതലാണ് ഏറ്റവും വലിയ ചികിത്സ.
തയ്യാറാക്കിയത്: ഡോ. മുരളി ഗോപാൽ. പി, മേധാവി, ഇന്റെർണൽ മെഡിസിൻ വിഭാഗം, ആസ്റ്റർ മിംസ് കണ്ണൂർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates