

സ്ത്രീകൾക്ക് മുന്നിൽ രഹസ്യം പറയുമ്പോൾ ഒന്ന് സൂക്ഷിക്കണം, കാരണം പുരുഷന്മാരെക്കാൾ കൂടുതല്‍ കേൾശക്തി സ്ത്രീകള്‍ക്കാണെന്നാണ് ഫ്രാൻസിലെ സെന്റർ ഫോർ ബയോഡൈവേർസിറ്റി ആന്റ് എൻവൈറമെന്റൽ റിസർച്ചിലെ ഗവേഷകരുടെ കണ്ടെത്തല്‍. ശരാശരി രണ്ട് ഡെസിബെലിന്റെ വ്യക്തമായ വ്യത്യാസം കേൾവിശക്തിയുടെ കാര്യത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകൾക്കുണ്ടെന്ന് സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രായമാകുമ്പോള്‍ മനുഷ്യരില്‍ കേള്‍വിശക്തി കുറയാമെന്നും ഇടതുചെവിയെക്കാള്‍ വലതുചെവിക്കാണ് കേള്‍വിശക്തി കൂടുതലെന്നും മുന്‍ പഠനങ്ങള്‍ തെളിയിട്ടിട്ടുള്ളതാണ്. എന്നാല്‍ പരിസ്ഥിതയും ലിംഗഭേദവും കേൾവിശക്തിയിൽ പരിണാമം കൊണ്ടുവന്നിട്ടുണ്ടെന്നാണ് ഗവേഷകരുടെ വാദം.
ഇക്വഡോർ, ഇംഗ്ലണ്ട്, ഗാബൺ, ദക്ഷിണാഫ്രിക്ക, ഉസ്ബെക്കിസ്ഥാൻ എന്നീ അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 13 വിവിധ ഗ്രൂപ്പുകളിൽ നിന്നും 450 പേർ പഠനത്തിൽ ഭാഗമായി. വിവിധ പാരിസ്ഥിതിക, സാംസ്കാരിക സന്ദർഭങ്ങൾ വിലയിരുത്തുന്നതിനാണ് ഈ ജനവിഭാഗങ്ങളെ തിരഞ്ഞെടുത്തത്. ചെവിയിലെ കോക്ലിയയുടെ സംവേദനക്ഷമത, വ്യത്യസ്ത ആംപ്ലിറ്റ്യൂഡുകളോടും ശബ്ദ ഫ്രിക്കന്‍സികളോടുമുള്ള പ്രതികരണമായി തലച്ചോറിന്റെ സിഗ്നലുകൾ എങ്ങനെ കൈമാറുന്നുവെന്ന് ട്രാൻസിയന്റ്-ഇവോക്ക്ഡ് ഓട്ടോഅക്കോസ്റ്റിക് എമിഷൻസ് (TEOAE) അളക്കുന്നതിലൂടെ പരിശോധിക്കുന്നു.
ആണിനും പെണ്ണിനും കേള്‍വി ശക്തി വ്യത്യാസം
പുരുഷന്മാരെ അപേക്ഷിച്ച് അതേ പ്രായത്തിലുള്ള സ്ത്രീകൾക്ക് അവരെക്കാൾ കേൾശക്തി കൂടുതലായിരിക്കും. ഇതിന് പിന്നില്‍ കോക്ലിയർ ഘടനയിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ കാരണമോ ഗർഭാശയ വികസന സമയത്ത് ഹോർമോണുകളുമായി വ്യത്യസ്തമായി സമ്പർക്കം പുലർത്തുന്നതു കൊണ്ടോ ആകാമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ശരാശരി രണ്ട് ഡെസിബെലിന്റെ വ്യക്തമായ വ്യത്യാസം കേൾവിശക്തിയുടെ കാര്യത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകൾക്കുണ്ടാകാം.
പരിസ്ഥിതി എങ്ങനെ ബാധിക്കാം
വ്യത്യസ്ത പരിസ്ഥിതിയിൽ ജീവിക്കുന്നത് ആളുകളുടെ കേൾവിശക്തിയിൽ പരിണാമം വരുത്തിയിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ജീവിക്കുന്ന സ്ഥലം കേൾവി രീതിയെ മാറ്റുമെന്ന് പഠനത്തിൽ പറയുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഓക്സിജന്റെ അളവു കുറവായതിനാൽ അവിടെ ജീവിക്കുന്ന ആളുകൾക്ക് കേൾവി ശക്തി പൊതുവെ കുറവായിരിക്കും. എന്നാൽ വനമേഖലയിൽ താമസമാക്കിയവർക്ക് ഉയർന്ന കേൾവിശക്തിയാണെന്നും കണ്ടെത്തി. കൂടാതെ നഗരപ്രദേശത്ത് താമസിക്കുന്നവർക്ക് ഉയർന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങളോടുള്ള സംവേദനക്ഷമത വർധിച്ചുവെന്നും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates