

ഇന്ന് സെപ്റ്റംബര്‍ 10, ലോക ആത്മഹത്യ പ്രതിരോധ ദിനം. ആഗോളതലത്തില്‍ വര്‍ഷംതോറും ഏഴ് ലക്ഷത്തിലധികം ആളുകള്‍ സ്വയം ജീവനെടുക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏകദേശ കണക്ക്. നൈരാശ്യബോധത്തിന്‍റെ ഇരുണ്ട കാര്‍മേഘങ്ങള്‍ ആകെ മൂടിയെന്ന് തോന്നുമ്പോള്‍ പലരും ആദ്യം അഭയം തേടുക ആത്മഹത്യയിലാണ്.
എന്നാല്‍ ആത്മഹത്യ ഒന്നും പരിഹാരമല്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് എല്ലാവര്‍ഷവും ലോകാരോഗ്യസംഘടനയുമായി ചേർന്ന് ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷന്‍ ഈ ദിനം ആചരിക്കുന്നത്. 2003 മുതലാണ് ലോക ആത്മഹത്യ പ്രതിരോധ ദിനം ആഘോഷിച്ചു തുടങ്ങിയത്. ആത്മഹത്യ പ്രവണത ഇല്ലാതാക്കാനും, ആത്മഹത്യകൾ തടയാനാകുമെന്ന വ്യക്തമായ സന്ദേശമാണ് ദിനം നൽകുന്നത്.
സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ലോകത്ത് ആത്മഹത്യകളുടെ നിരക്ക് കുറയുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022-ൽ ഇന്ത്യയിൽ 1.71 ലക്ഷം പേർ ആത്മഹത്യ ചെയ്‌തു, 2021-നെ അപേക്ഷിച്ച് 4.2 ശതമാനം വർധനയും 2018-നെ അപേക്ഷിച്ച് 27 ശതമാനം വർധനയും രേഖപ്പെടുത്തി. കേരളത്തിലേക്ക് വന്നാല്‍ കണക്കുകള്‍ ഒട്ടും പിന്നിലല്ല.
സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 10,865 പേരാണ് സ്വയം ജീവനെടുത്ത്. ഇതില്‍ 82 ശതമാനം (8,865) പുരുഷന്മാരാണ്. കൂടാതെ 15 വയസിന് താഴെയുള്ള 54 കുട്ടികളും 2024ല്‍ ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 28.6 ശതമാനം കേസുകളാണ് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 30-60നും ഇടയില്‍ പ്രായമായവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. കേരളത്തില്‍ വിവാഹം കഴിഞ്ഞവരാണ് ഏറ്റവും കൂടുതല്‍ (76.1 ശതമാനം) ആത്മഹത്യ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആത്മഹത്യ ചെയ്യുന്നവരില്‍ 84 മുതല്‍ 91 ശതമാനം വരെ ആളുകളും മനോരോഗമുള്ളവരാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനോരോഗ ചികിത്സാ വിഭാഗം മേധാവി ഡോ. എസ് കൃഷ്ണന്‍ സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പണമില്ല, കടങ്ങളുണ്ട്, പരീക്ഷയ്ക്കു തോറ്റു തുടങ്ങിയതൊക്കെ തികച്ചും ഉപരിപ്ലവമായ കാരണങ്ങള്‍ മാത്രമാണ്. ആത്മഹത്യയുടെ ആത്യന്തിക കാരണം എന്നു പറയുന്നത് മാനസികപ്രശ്‌നമാണ്. അതു തിരിച്ചറിഞ്ഞു ചികിത്സിച്ചു മാറ്റണം. ആ രീതിയില്‍ ശ്രമിച്ചാല്‍ മാത്രമേ ആത്മഹത്യ കുറയ്ക്കാന്‍ പറ്റുകയുള്ളൂ. പ്രശ്‌നം ബ്രെയിന്റേതാണ്.
ബ്രെയിന്റെ പ്രശ്‌നം എന്നു പറയുമ്പോള്‍ ആള്‍ക്കാര്‍ പറയും എല്ലാം ബ്രെയിനിലേയ്ക്ക് കൊണ്ടെത്തിച്ചു കഴിഞ്ഞാല്‍ എങ്ങനെയാണ്? സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍കൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യാറുണ്ട്. പക്ഷേ, സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍കൊണ്ട് എല്ലാവരും ആത്മഹത്യ ചെയ്യുന്നില്ല. ചിലര്‍, ചില അപൂര്‍വ്വ ദൗര്‍ബ്ബല്യങ്ങള്‍ ഉള്ള ആളുകള്‍, ബ്രെയിനിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍- ഉദാഹരണത്തിന്, തീരുമാനമെടുക്കലുമായി ബന്ധപ്പെട്ട മുന്‍ഭാഗം-പ്രശ്‌നത്തിലായാല്‍ അവര്‍ക്ക് കുറച്ചൊരു ഗൗരവമുള്ള പ്രശ്‌നമുണ്ടാവുകയും അതു താങ്ങാന്‍ പറ്റാതെ വരികയും ചെയ്താല്‍ ആത്മഹത്യ ചെയ്യും.
ദേഷ്യത്തിന്റെ തന്നെ ഒരു രൂപമാണിത് എന്നാണ് പറയുന്നത്. അതായത് ദേഷ്യം പുറത്തേയ്ക്കു പോകുമ്പോള്‍ വേറൊരാളെ ആക്രമിക്കുന്നു, അകത്തേയ്ക്കു പോകുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ കൊല്ലുന്നു. ദേഷ്യം പുറത്തുകാണാന്‍ പറ്റാതെ വരുന്ന അവസ്ഥയില്‍ അത് അകത്തേയ്ക്കു കാണിക്കുന്നുണ്ട്. ഏതാണ് മാരകം എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ പറയാന്‍ പറ്റില്ല. രണ്ടും സമൂഹത്തിനു നഷ്ടം തന്നെയാണ് ഉണ്ടാക്കുന്നത്. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് അയാളെ മാത്രമല്ല ബാധിക്കുന്നത്. വീട്, ജോലി സ്ഥലം, ജീവിക്കുന്ന മറ്റു ചുറ്റുപാടുകള്‍ തുടങ്ങിയതിനെയെല്ലാം ബാധിക്കും. ഓരോ ആത്മഹത്യയ്ക്കും 20 ശ്രമങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടാകാം. 40 സെക്കന്റില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നു, മൂന്നു സെക്കന്റില്‍ ഒരു ആത്മഹത്യാശ്രമം നടക്കുന്നു. സാക്ഷരത കൂടുതലായതുകൊണ്ട് നമുക്ക് ഇതിനേക്കുറിച്ചു ചിന്തിക്കാന്‍ കഴിയുന്നുണ്ട്. വളരെ ഉള്‍നാടുകളില്‍, ഉദാഹരണത്തിന് ബീഹാറിലൊക്കെ ആത്മഹത്യ കുറവാണ് എന്നു പറയും. അതിനര്‍ത്ഥം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
കുടുംബഘടനയിലുണ്ടായ മാറ്റങ്ങള്‍, സാമൂഹ്യപിന്തുണാ സംവിധാനങ്ങളുടെ അഭാവം, വിദ്യാഭ്യാസരീതിയും നിലവാരവും , ഉപഭോഗസംസ്‌കാരം, തൊഴിലില്ലായ്മ, മദ്യാസക്തി, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം എന്നിങ്ങനെ ആത്മഹത്യയ്ക്ക് പ്രേരകമാകുന്ന ഘടകങ്ങള്‍ നിരവധിയാണ്. സംസ്ഥാനത്തെ 85 ശതമാനത്തിലധികം കുടുംബങ്ങളും അണുകുടുംബങ്ങളാണ്. സമ്മര്‍ദങ്ങളും പ്രയാസങ്ങളും മറ്റുള്ളവരോടു തുറന്നുപറയാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞതോടെ കുടുംബങ്ങളിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. പുതിയ കണക്ക് അനുസരിച്ച് കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 14 ശതമാനം പേര്‍ തൊഴില്‍ രഹിതരാണ്.
ചുറ്റുമുള്ളവരുടെ ഇടപെടല്‍ ഒരു പക്ഷെ പ്രിയപ്പെട്ടവരെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും.
നേരിട്ട് ചോദിക്കാം: ഒരുപക്ഷെ 'നീ ഓക്കെ അല്ലെ?' എന്ന ഒറ്റ ചോദ്യം സത്യസന്ധമായ ഒരു സംഭാഷണത്തിന് വാതില്‍ തുറക്കാം. പ്രിയപ്പെട്ടവരുടെ കരുതലും ഇടപെടലും ആളുകളെ ഇത്തരം ചിന്തകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കും.
സാന്നിധ്യം: മുന്‍വിധി കൂടാതെ അയാളെ കേള്‍ക്കാന്‍ സമയമെടുക്കുക. നിങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രം നിങ്ങൾക്ക് ശക്തമായ ഒരു പങ്കാളിയാകാന്‍ കഴിയും.
പ്രൊഫഷണൽ സഹായവുമായി ബന്ധപ്പെടുക: ഒരു മാനസികാരോഗ്യ വിദഗ്ധനുമായി സംസാരിക്കാന്‍ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക.
ഫോളോ അപ്പ്: തുടര്‍ച്ചയായി ചെക്ക് ഇന്‍ ചെയ്യുക. ഇത് അവരുടെ സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അവർ ഒറ്റയ്ക്കല്ല എന്ന ധാരണയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates