

ഡിമെൻഷ്യ ബാധിച്ച് മരിച്ച 24-കാരനായ ആൻഡ്രെ യാർഹാമിന്റെ തലച്ചോർ പഠനത്തിനായി വിട്ടു നൽകി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രണ്ടോടെംപറല്‍ ഡിമെൻഷ്യ (FTD) ബാധിതനായിരുന്നു നോർഫോക്ക് സ്വദേശിയായ ആൻഡ്രെ യാർഹാം. ഡിസംബർ 27-ന് യുകെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
23-ാം ജന്മദിനത്തിന് ഒരു മാസം മുമ്പാണ് ആൻഡ്രെയുടെ തലച്ചോറിൽ പ്രോട്ടീൻ മ്യൂട്ടേഷൻ മൂലമുണ്ടാകുന്ന ഫ്രണ്ടോടെംപറല്‍ ഡിമെൻഷ്യ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആൻഡ്രെയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസവും ഓർമക്കുറവും അമ്മയാണ് ആദ്യം തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോർ അസാധാരണമാംവിധം ചുരുങ്ങിയതായി കണ്ടെത്തി. കേംബ്രിഡ്ജിലെ ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ വെച്ചാണ് ഡിമെൻഷ്യ സ്ഥിരീകരിക്കുന്നത്.
മരിക്കുന്നതിന് ഒരു മാസം മുമ്പ് അദ്ദേഹത്തിൻ്റെ സംസാര ശേഷിയും നഷ്ടമായിരുന്നു. 70 വയസ്സുള്ള വ്യക്തിയുടേതിന് സമാനമായി യാർഹാമിന്റെ മസ്തിഷ്കം മാറിയിരുന്നതായാണ് റിപ്പോർട്ട്. ആഡൻബ്രൂക്ക് ആശുപത്രിക്കാണ് ആൻഡ്രേയുടെ തലച്ചോറ് പഠനത്തിനായി നൽകിയിരിക്കുന്നത്.
45 ന് മുകളിൽ പ്രായമായവരെ ബാധിക്കുന്ന ഒരു അപൂർവ തരം ഡിമെൻഷ്യയാണ് ഫ്രണ്ടോടെംപറല്‍ ഡിമെൻഷ്യ. വളരെ അപൂർവമായി മാത്രം ഈ രോഗം ചെറുപ്പക്കാരെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. പെരുമാറ്റത്തിലെ വ്യത്യാസമാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. മുന്‍പ് എത്ര നന്നായി ഇടപെട്ടിരുന്നോ അതിന് നേരെ വിപരീതമായി പ്രിയപ്പെട്ടവരോട് പോലും കരുണയില്ലാത്ത പെരുമാറും. നിര്‍ബന്ധ ബുദ്ധി, അമിതമായി ഭക്ഷണം കഴിക്കുക, സംസാരിക്കുന്നതിനിടെ തപ്പലുണ്ടാവുക ഇവയൊക്കെയാണ് ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങള്‍.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ കൂടുതലായും ബാധിക്കുക. ജനിതക ഘടകങ്ങൾ ഫ്രണ്ടോടെംപറല്‍ ഡിമെൻഷ്യയിലേക്ക് നയിക്കാം. ജനിതക പരിശോധനയിലൂടെ അപകടസാധ്യത നേരത്തെ തിരിച്ചറിയാൻ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates