

അവധി ആഘോഷങ്ങള്‍ക്കിടയില്‍ മൃഗങ്ങളുടെ പുറത്തുകയറിയുള്ള സവാരി പലര്‍ക്കും ഇഷ്ടവിനോദമാണ്. പക്ഷെ കുറച്ചുനേരത്തെ ഈ വിനോദം ബാക്കിയാക്കുന്നത് മൃഗങ്ങള്‍ക്ക് ആജീവനാന്ത വേദനയാണ്. ഇതിന്റെ ഒരു നേര്‍ക്കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ആനയുടെ ചിത്രം.
വിനോദസഞ്ചാരികള്‍ നല്ല ഓര്‍മ്മകളുമായി ഇവിടേനിന്ന് മടങ്ങിയപ്പോള്‍ ഈ ആനയ്ക്ക് ബാക്കിയായത് വളഞ്ഞ നട്ടെല്ലാണ്. തായ്‌ലന്‍ഡിലെ വൈല്‍ഡ്‌ലൈഫ് ഫ്രണ്ട്‌സ് ഫൗണ്ടേഷന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ചിത്രം. ഒരുപാട് കാലം ആളുകളെ പുറത്ത് ചുമന്ന് ആനയുടെ പുറംഭാഗം അകത്തേക്ക് വളഞ്ഞ അവസ്ഥയിലാണ്. പായ് ലിന്‍ എന്ന 71 വയസ്സുള്ള ആനയുടേതാണ് ചിത്രം. 25 വര്‍ഷമായി വിനോദസഞ്ചാരികളെ വഹിക്കുകയാണ് പായ് ലിന്‍. ഒരേസമയം ഏഴ് ആളുകളെ വരെ പായ് ചുമക്കുമായിരുന്നു.
തുടര്‍ച്ചയായ സമ്മര്‍ദ്ദം ആനകളുടെ പുറകിലെ കോശങ്ങള്‍ക്കും അസ്ഥികള്‍ക്കും പ്രശ്‌നമുണ്ടാക്കുകയും നട്ടെല്ലിന് മാറ്റാന്‍ കഴിയാത്ത തകരാറുണ്ടാക്കുകയും ചെയ്യും. ചിത്രങ്ങള്‍ കണ്ട പലരും ഇത്തരം ബോധവത്കരണം അനിവാര്യമാണെന്നും ഇതുപോലുള്ള വിനോദപരിപാടികള്‍ അവസാനിപ്പിക്കണമെന്നാണ് കമന്റില്‍ കുറിക്കുന്നത്. ഇതൊക്കെ ഒരു രസമല്ലേ? എന്ന് ചോദിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ഇത് ക്രൂരതയാകുന്നത് എന്ന് ഈ ചിത്രങ്ങള്‍ സംസാരിക്കും. മനുഷ്യന്റെ സന്തോഷത്തിനുവേണ്ടി ആനയെ അടക്കമുള്ള മൃഗങ്ങളെ ബലിയാടാക്കുന്നത് സങ്കടപ്പെടുത്തുന്നതിനേക്കാള്‍ ഉപരിയായി കണ്ണില്ലാത്ത ക്രൂരത തന്നെയാണെന്നാണ് കമന്റ് ബോക്സിലെ പ്രതികരണം.
ഏഷ്യയിലെ പല തെക്കുകിഴക്കന്‍ രാജ്യങ്ങളിലേയും പ്രധാന ടൂറിസ്റ്റ് അട്രാക്ഷനുകളില്‍ ഒന്നാണ് ആന സവാരി. മുകളില്‍ കെട്ടിവയ്ക്കുന്ന കാസ്റ്റ് അയണ്‍ കൊണ്ട് നിര്‍മ്മിച്ച സീറ്റില്‍ ആളുകളെ ഇരുത്തി വര്‍ഷങ്ങളോളം സഞ്ചാരികളെ ചുമക്കുകയാണ് ആനകളുടെ ദൗത്യം. സീറ്റിന്റെ ഭാരവും കയറുന്ന ആളുകളുടെ ഭാരവും മൃഗങ്ങളുടെ പിന്‍ഭാഗത്ത് വലിയ ക്ഷതമാണുണ്ടാക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates