

സൂപ്പർമാർക്കറ്റിൽ നിത്യ സന്ദർശകനായ പൂച്ചയെ നിരോധിച്ചതിൽ പ്രതിഷേധം. 'ടെസ്‌കോ ക്യാറ്റ്' എന്ന പ്രാദേശികർക്കിടയിൽ വിളിപ്പേരുള്ള ലിങ്കൺ എന്ന പൂച്ചയെയാണ് സുരക്ഷ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി സ്റ്റോർ ഉടമ നിരോധിച്ചത്.
യുകെയിൽ ഹോൺസീയിലെ ടെസ്‌കോ എന്ന സൂപ്പർമാർക്കറ്റിലാണ് പൂച്ചയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ടെസ്‌കോയുടെ നിരോധനം പിൻവലിച്ചില്ലെങ്കിൽ സ്റ്റോർ ബഹിഷ്കരിക്കുമെന്ന് ഉപഭോക്താക്കളും അറിയിച്ചതോടെ സംഭവം ചർച്ചയായി. കഴിഞ്ഞ മൂന്ന് വർഷമായി ലിങ്കൺ ടെസ്കോയിലെ നിത്യ സന്ദർശകനാണ്. ആർക്കും ഒരു ശല്യമില്ല. സൂപ്പർമാർക്കറ്റിൽ കംമ്പോസ്റ്റ് പാക്കറ്റുകൾ വെച്ചിരിക്കുന്നതിന് മുകളിലാണ് അവന്റെ സ്ഥാനം. സ്റ്റോറിൽ വരുന്നവരെയും പോകുന്നവരെയും വീക്ഷിച്ചുകൊണ്ട് മണിക്കൂറുകളോളം ലിങ്കൺ അവിടെയുണ്ടാകും.
സ്‌റ്റോറിൽ സ്ഥിരമായി വരുന്ന ഉപഭോക്താക്കളുടെ അരുമയാണ് ലിങ്കൺ. സൂപ്പർമാർക്കറ്റിൽ ലിങ്കൺ ഇരിക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. പ്രാദേശികർക്കിടയിൽ ചെറിയ സെലിബ്രിറ്റി കൂടിയാണ് ലിങ്കൺ. സ്‌റ്റോർ ഉടമയുടെ തീരുമാനം ദുഖകരമാണെന്ന് പൂച്ചയുടെ ഉടമ ലോറൈൻ ക്ലർക്ക് പറഞ്ഞു. അവൻ ഒരുപാട് ആളുകളെ സന്തോഷിപ്പിച്ചിരുന്നു. നിരവധി ആളുകൾ തനിക്ക് സന്ദേശം അയക്കുന്നുണ്ടെന്നും ക്ലർക്ക് പറഞ്ഞു.
ലിങ്കൺ തിരിച്ചു വന്നില്ലെങ്കിൽ ഇനി സൂപ്പർമാർക്കറ്റിലേക്കില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം. എങ്ങനെയാണ് ഒരു പൂച്ചയെ നിരോധിക്കാൻ കഴിയുക എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. കുട്ടികളും മുതിർന്നവരും അവനെ ഒരുപാട് ഇഷ്ടമായിരുന്നു. അവൻ ആർക്കും ഒരു ശല്യമുണ്ടാക്കിയിരുന്നില്ലെന്നും ആളുകൾ പറഞ്ഞു. എന്നാൽ സ്‌റ്റോർ ഉടമ നിരോധനം പൂച്ചയെ ബാധിക്കുമോ എന്ന കണ്ടറിയണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates