ചെന്നൈയിലെ തെരുവിൽ ഭിക്ഷയാചിച്ച് കൈനീട്ടി നിന്ന ഒരു വൃദ്ധയുടെ അടുത്തേക്ക് മുഹമ്മദ് ആഷിക് എന്ന യുവാവ് കടന്നു ചെന്നു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കൂടിയായ മുഹമ്മദ് ആരും ശ്രദ്ധിക്കപ്പെടാത്ത സമൂഹത്തിലെ താഴെത്തട്ടിലുള്ള പലരുടെയും ജീവിതം ആളുകളിലേക്ക് എത്തിച്ചിരുന്നു. എന്നാൽ മെർലിൽ എന്ന 81കാരിയുടെ കഥ സോഷ്യൽമീഡിയയെ അമ്പരപ്പിച്ചു.
മ്യാൻമറിലെ റംഗൂണിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്ന മെർലിൽ തന്റെ പ്രണയസാഫല്യത്തിനായി വീട്ടുകാരെയും ബന്ധുക്കളെയും പിണക്കി ഇന്ത്യയിൽ വന്നു. എന്നാൽ അതിന് അധികം ആയുസ്സുണ്ടായില്ല. ഭർത്താവ് മരിച്ചതോടെ
മെർലിൽ ജീവിതത്തിൽ ഒറ്റപ്പെട്ടു. വയറുനിറയ്ക്കാൻ ഭിക്ഷയാചിക്കണം എന്ന ഒരു സാഹചര്യം വന്നപ്പോൾ അതിനും മടിച്ചില്ല. ഒടുവിൽ ചെന്നൈയിലെ അഡയാറിലെത്തി. മെർലിന്റെ ജീവിതകഥ
തന്റെ യുട്യൂബ് ചാനലിലൂടെ മുഹമ്മദ് ലോകത്തെ അറിയിച്ചു.
പലഭാഗത്തു നിന്നും പ്രതികരണങ്ങൾ ഉണ്ടായി. എന്തെങ്കിലും സഹായം വേണോ എന്ന മുഹമ്മദിന്റെ ചോദ്യത്തിന് ഒരു സാരി വേണം എന്നായിരുന്നു മെർലിന്റെ മറുപടി. സാരി നൽകിയ ശേഷം ഇനി ഭിക്ഷ യാചിക്കരുതെന്നു പറഞ്ഞപ്പോൾ മെർലിൽ ആശ്ചര്യപ്പെട്ടു. 'പിന്നെ ഭക്ഷണം കഴിക്കാൻ ഞാൻ എന്തു ചെയ്യും?'. അതിനുള്ള ഉത്തരവും മുഹമ്മദ് തന്നെ മുന്നോട്ടു വെച്ചു. 'നിങ്ങൾ എനിക്ക് ഇംഗ്ലീഷ് പാഠങ്ങൾ പഠിപ്പിക്കുന്ന വിഡിയോകൾ ചെയ്തു തന്നാൽ അതിനുള്ള പണം തരാം'. സമ്മതം എന്ന് മെർലിനും മൂളി.
പേജിന് 'ഇംഗ്ലീഷ് വിത്ത് മെർലിൽ 'എന്ന പേരും നൽകി. അഞ്ച് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് മെർലിന് കിട്ടിയത്. ഇതിനോടകം മൂന്ന് വിഡിയോയും പോസ്റ്റു ചെയ്തു. മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇതിനിടെ മെർലിനെ വൃദ്ധസദനത്തിലേക്ക് മാറ്റിയതായും അവർ സുരക്ഷിതയായി ഇരുക്കുന്നുവെന്നും മുഹമ്മദ് കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ