
ജീവിതരീതിയിൽ ഇന്ത്യക്കാരും പശ്ചാത്യരും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് നമ്മള്‍ക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ച് തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുടെ കാര്യത്തില്‍. ഇന്ത്യയില്‍ കോര്‍പ്പറേറ്റ് ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പളവും ബഹുമാനവും കിട്ടുമെങ്കിലും തൊഴില്‍-ജീവിത സന്തുലിതാവസ്ഥ വളരെ പരിതാപകരമാണെന്ന് ഓസ്ട്രേലിയന്‍ പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീൽ പറയുന്നു.
താന്‍ മാസങ്ങളായി ഇന്ത്യയില്‍ താമസിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയ ഒരു കാര്യം, ഇവിടെ വീട്ടുജോലികള്‍ ചെയ്യാന്‍ വേറെ ജോലിക്കാരെ ആശ്രയിക്കേണ്ടിവരുന്നു എന്നതാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ അത്തരം രീതി പതിവുള്ളതല്ല. മുഴുവന്‍ സമയ ജോലിക്ക് ശേഷവും അവിടെ വീടു വൃത്തിയാക്കാനും സ്വന്തമായി ഭക്ഷണം പാകം ചെയ്യാനും സമയം കിട്ടാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തമാണെന്നും സ്റ്റീല്‍ ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
ഇന്ത്യയില്‍ ഈ പ്രവണതയുടെ ഏറ്റവും പ്രധാന കാരണം തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കുറവായതു കൊണ്ടാണെന്നും സ്റ്റീല്‍ ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് അധിക സമയം ജോലി ചെയ്യേണ്ടതായി വരുന്നു. തന്‍റെ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് രാത്രി 9.30നും ജോലി സംബന്ധമായ ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യേണ്ടതായി വരുന്നത് കണ്ടിട്ടുണ്ടെന്നും സ്റ്റീല്‍ പറയുന്നു.
ഇന്ത്യയിലെ മിക്ക മധ്യവർഗം മുതൽ സമ്പന്നർ വരെയുള്ള വീടുകളിലും വീട്ടുജോലിക്കാർ ഉണ്ട്. ഇന്ത്യൻ പ്രൊഫഷണലുകൾ പാശ്ചാത്യ രാജ്യങ്ങളിലെ പ്രൊഫഷണലുകളെക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നു. വീട്ടുജോലിക്കാരെ ആശ്രയിക്കാതെ പാചകവും വൃത്തിയാക്കലും എല്ലാം ഒന്നിച്ചു കൊണ്ടു പോകാന്‍ അസാധ്യമാണെന്ന് ഇന്ത്യയിലെ ഒരു സുഹൃത്ത് പറഞ്ഞതായി സ്റ്റീല്‍ ചൂണ്ടിക്കാട്ടി.
മറ്റൊന്ന്, ഇന്ത്യയില്‍ വീട്ടുജോലിക്കാരെ വളരെ ചെറിയ ശമ്പളത്തില്‍ കിട്ടുമെന്നതാണ്. ഇതും വീട്ടുജോലിക്കാരെ വയ്ക്കാനുള്ള പ്രവണത വര്‍ധിപ്പിക്കുവെന്നും സ്റ്റീല്‍ പറയുന്നു. എന്നാല്‍ സ്റ്റീലിന്‍റെ ഈ കണ്ടെത്തല്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
വൻതോതിലുള്ള വരുമാന അസമത്വവും, ഉയർന്ന ദാരിദ്ര്യവും, ഉയർന്ന ജനസംഖ്യയും, മോശം നിയന്ത്രണവും ഉള്ള ഒരു രാജ്യത്ത് മാത്രമേ ഇത് സംഭവിക്കൂ എന്നായിരുന്നു ഒരാളുടെ അഭിപ്രായം. എന്നാല്‍ പാശ്ചാത്യ രാജ്യത്തെ ആളുകൾ ഇന്ത്യക്കാർ സ്വന്തമായി ഭക്ഷണം ഉണ്ടാക്കാൻ ചെലവഴിക്കുന്ന സമയവും പരിശ്രമവും യഥാർത്ഥത്തിൽ ചെലവഴിക്കുന്നില്ലെന്നായിരുന്നു ഒരാളുടെ അഭിപ്രായം. പകരം അവര്‍ റെഡി-ടു-ഈറ്റ് അല്ലെങ്കിൽ റെഡി-ടു-കുക്ക് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നു എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ