വായടപ്പിക്കുമെന്ന് മക്‌ഗ്രെഗര്‍; ഇടിച്ചു പല്ലുകൊഴിക്കുമെന്ന് മെയ്‌വെതര്‍; ഇത് വേറെ ലെവലായിരിക്കുമെന്ന് ആരാധകര്‍

വായടപ്പിക്കുമെന്ന് മക്‌ഗ്രെഗര്‍; ഇടിച്ചു പല്ലുകൊഴിക്കുമെന്ന് മെയ്‌വെതര്‍; ഇത് വേറെ ലെവലായിരിക്കുമെന്ന് ആരാധകര്‍
Updated on
2 min read

സൂപ്പര്‍ ഫൈറ്റാണ്. കളി കാര്യവുമാണ്. കോടികള്‍ മാറിമറിയുന്ന ഏര്‍പ്പാടാണ്. എല്ലാം തയ്യാറുമാണ്. അതെ, നാളെയാണ് ആ മത്സരം. ഇടിക്കൂട്ടില്‍ ഇടിമുഴക്കത്തോടെ ലാസ് വേഗസിലെ ടി മൊബൈല്‍ അറീനയില്‍ ഫ്‌ളോയിഡ് മെയ്‌വെതറും കോണര്‍ മക്‌ഗ്രെഗറും ഏറ്റുമുട്ടും. കളത്തിനു പുറത്തുള്ള യുദ്ധം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രമോഷണല്‍ ഇവന്റിന്റെ ഭാഗമായി നേരില്‍കാണുമ്പോഴെല്ലാം അടി ഇപ്പോ പൊട്ടും എന്നും തോന്നിപ്പിക്കും. ഇടിച്ചു നിന്റെ വായടപ്പിക്കുമെന്ന് മക്‌ഗ്രെഗര്‍ പറഞ്ഞാല്‍ ഇടിച്ചു നിന്റെ പല്ലുകൊഴിക്കുമെന്ന് മെയ്‌വെതര്‍ മറുപടി പറയും. 

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറിനാണ് മത്സരം ആരംഭിക്കുന്നത്. സൂപ്പര്‍ ഫൈറ്റ് എന്ന് ഇതിനോടകം തന്നെ പോരാട്ടത്തിനു പേരിട്ടിട്ടുമുണ്ട്.ഇടിക്കൂട്ടിലെ ഇതിഹാസമെന്ന് ഇതിനോടകം തന്നെ വിളിപ്പേരുള്ള ഫ്‌ളോയിഡ് മെയ്‌വെതര്‍  49 മത്സരങ്ങളില്‍ ഒന്നില്‍പോലും തോല്‍വി അറിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ റോക്കി മര്‍സ്യാനയോടെ റെക്കോഡിനൊപ്പമാണ് മെയ്‌വെതര്‍. അതേസമയം, യുഎഫ്‌സിയില്‍ അരങ്ങു തകര്‍ക്കുന്ന പ്രകടനം കാഴ്ചവെച്ച് ആരാധകരെക്കൂട്ടിയ മക്‌ഗ്രെഗറും ഇടിയുടെ കാര്യത്തില്‍ മോശക്കാരനല്ല. ഇടിയുടെ കാര്യത്തില്‍ രണ്ടുപേരും ഇഞ്ചോടിഞ്ചു നില്‍ക്കുമ്പോള്‍ മത്സരം വേറെ ലെവലായിരിക്കുമെന്ന കാര്യത്തില്‍ ആരാധകര്‍ക്കും തര്‍ക്കമില്ല.

ടിവി സംപ്രേഷണം, ടിക്കറ്റുകള്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ മാത്രം 600 ദശലക്ഷം ഡോളറോളം നേടാന്‍ ഇവന്റിനാകുമെന്നാണ് വിലയിരുത്തലുകള്‍. ഏകദേശം 50 ദശലക്ഷം ആളുകള്‍ ഈ ഇടിപ്പൂരത്തിനു സാക്ഷിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മതി! തോറ്റാലും ജയിച്ചാലും
തന്ത്രങ്ങളുടെയും കരുത്തിന്റെയും കാര്യത്തില്‍ മുമ്പിലാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായിക താരമായ ഫ്‌ളോയിഡ് മെയ്‌വെതര്‍. തന്റെ മക്കളുമൊത്ത് സമയം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ഇക്കാര്യം അവര്‍ക്കു ഉറപ്പു നല്‍കിയിട്ടുണ്ടെന്നുമാണ് മെയ്‌വെതര്‍ പറയുന്നത്. ജയിച്ചാലും തോറ്റാലും മെയ്‌വെതര്‍ ഇതോടെ കളിമതിയാക്കും. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഒരു ജിംനേഷ്യം തുടങ്ങാനാണ് വിരമിച്ച ശേഷം മെയ്‌വെതറിനു താല്‍പ്പര്യം. ഇതിനു പേരും ഇട്ടിട്ടുണ്ട്. മെയ്‌വെതര്‍ ബോക്‌സിംഗ് ആന്റ് ഫിറ്റ്‌നസ്.

ചൂതാട്ടവും ബെറ്റിങ്ങുമാണ് മെയ്‌വെതറിന്റെ ഇഷ്ടവിനോദങ്ങളില്‍ ചിലത്. എന്‍എഫ്എല്‍ ഗെയിമിനായി എട്ടര ലക്ഷം ഡോളര്‍ ബെറ്റുവെച്ചു പൊടിച്ച മെയ് വതറിനു 2014ല്‍ ഒന്നര മില്ല്യന്‍ ഡോളര്‍ ബെറ്റിലൂടെ തിരിച്ചു ലഭിച്ചിട്ടുണ്ട്. സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ക്കൊപ്പം സൂപ്പര്‍ കാറുകളുടെ പറുദീസയാണ് ഇടിതാരത്തിന്റെ ഗ്യാരേജ്. രണ്ടു ബുഗാട്ടി, ഒരു റോള്‍സ് റോയസ് എന്നിവ ഇതില്‍പ്പെടും. ബോക്‌സിംഗ് റിങ്ങില്‍ മാത്രമല്ല, ബിസിനസ് രംഗത്തും താരം പുലിയാണ്. 

ഫാന്‍ ഫെവറൈറ്റ്
ബോക്‌സിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്‌സര്‍ എന്നാണ് കോണര്‍ മക്‌ഗ്രെഗറിനെ വിശേഷിപ്പിക്കുന്നത്. പ്രഫഷണല്‍ രംഗത്തെ അരങ്ങേറ്റത്തിനു മെയ്‌വെതറിനെ എതിരാളിയായി കിട്ടിയത് ഗുണമോ ദോഷമോ എന്ന് നാളെയറിയാം. വര്‍ക്കിങ് ക്ലാസ് ഹീറോ ആയതുകൊണ്ടു തന്നെ മക്‌ഗ്രെഗര്‍ ആണ് മത്സരത്തിലെ ഫാന്‍ ഫെവറൈറ്റ്. ഒരു സമയത്ത് പ്ലംബര്‍ വരെയായി ജോലി ചെയ്ത മക്‌ഗ്രെഗര്‍ ഡബ്ലിനില്‍ നിന്നാണ് വരുന്നത്. കൊള്ളക്കാരില്‍ നിന്നും രക്ഷപ്പെടാനായി മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ച കോണര്‍ അയര്‍ലന്റിലെ ക്രൂംലിന്‍ ബോക്‌സിംഗ് ക്ലബ്ബിലൂടെയാണ് റിങ്ങിലേക്കു കടക്കുന്നത്. 2008ല്‍ അരങ്ങേറ്റം കുറിച്ച മക്‌ഗ്രെഗര്‍ രണ്ടു തവണ യുഎഫ്‌സി പട്ടം നേടി ചരിത്രത്തിലേക്കു ഇടിച്ചു കയറിയ ഏക ബോക്‌സിംഗ് താരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com