ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചന; പട്ടികയിലില്ലാതിരുന്ന സുധാ സിംഗ് അവസാന നിമിഷം ടീമില്‍; വിവാദമായപ്പോള്‍ ഒഴിവാക്കി

ഫെഡറേഷന്‍ ആദ്യം പുറത്തുവിട്ട ടീം ലിസ്റ്റില്‍ സുധാ സിംഗ് ഇല്ലായിരുന്നു. ഗുണ്ടൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സുധാ സിംഗ് പങ്കെടുത്തിട്ടുമില്ല
ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചന; പട്ടികയിലില്ലാതിരുന്ന സുധാ സിംഗ് അവസാന നിമിഷം ടീമില്‍; വിവാദമായപ്പോള്‍ ഒഴിവാക്കി

ന്യുഡല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കാന്‍ ഗൂഢശ്രമം നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ടീമില്‍ ഇല്ലായിരുന്ന സുധാ സിംഗ് അവസാന നിമിഷം സംഘാടകര്‍ പുറത്തുവിട്ട പട്ടികയില്‍ കടന്നുകൂടി. സ്റ്റീപ്പിള്‍ ചേസ് ഇനത്തിലേക്കാണ് സുധാ സിംഗിന്റെ പേര് ചേര്‍ത്തിരുന്നത്. സംഭവം വിവാദമായതോടെ സുധാ സിംഗിനെ ടീമില്‍ നിന്ന് ഒഴിവാക്കി. 

സമയപരിധി അവസാനിച്ചതിനാല്‍ ഇനി പി.യു ചിത്രയ്ക്ക് മത്സരിക്കാന്‍ കഴിയില്ല എന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ നിലപാടെടുത്തതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. സുധാ സിംഗിനെ ആരുമറിയാതെയാണ് ടീമില്‍ തിരുകി കയറ്റിയിരുന്നത്. 

ഫെഡറേഷന്‍ ആദ്യം പുറത്തുവിട്ട ടീം ലിസ്റ്റില്‍ സുധാ സിംഗ് ഇല്ലായിരുന്നു. ഗുണ്ടൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സുധാ സിംഗ് പങ്കെടുത്തിട്ടുമില്ല. ഡെപ്യുട്ടി കോച്ച് രാധാകൃഷ്ണന്‍ നായാരാണ് സുധാ സിംഗിനെ ടീമില്‍ കയറ്റാന്‍ ചരടുവലിച്ചതെന്നാണ് ലഭിക്കുന്ന സൂചനകള്‍. സാധ്യത പട്ടിക ലണ്ടനിലേക്കയച്ചത് രാധാകൃഷ്ണന്‍ നായര്‍ ആയിരുന്നു. ഈ വിഷയത്തോട് പ്രതികരിക്കാന്‍ ഡപ്യുട്ടി കോച്ച് തയ്യാറായിട്ടില്ല. 

രാധാകൃഷ്ണന്‍ നായര്‍ മത്സരിക്കാനുള്ള പട്ടിക നേരത്തെ തയ്യാറാക്കുകയും സെലക്ഷന്‍ കമ്മിറ്റി കൂടും മുന്നേതന്നെ പട്ടിക ലണ്ടനിലേക്ക് അയച്ചുവെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 

ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിന് പോകുന്ന ടീമിനെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ ചെയര്‍മാനായ തന്നെ അന്തിമ പട്ടിക കാണിച്ചിരുന്നില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ വ്യക്തമാക്കി. ചിത്രയെ ഒഴിവാക്കിയെന്ന് മനസ്സിലായത് അവസാന നിമിഷമാണെന്നും ഏഷ്യന്‍ ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രണ്‍ധാവെ പറഞ്ഞു. 
അതേസമയം ആദ്യം പ്രഖ്യാപിച്ച പട്ടികയിലില്ലാത്തതും പിന്നീട് ടീമില്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള കാര്യം നേരത്തെ തനിക്കറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുധാ സിംഗ് രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com