കിരീടം 185 റണ്‍സ് അകലെ, 200ലേക്ക് കുതിച്ച ഓസീസിനെ പിടിച്ചുകെട്ടി; ആതിഥേയരെ തുണച്ചത് ഓപ്പണര്‍മാര്‍

ഓപ്പണര്‍മാരായ എലിസ ഹീലിയും മൂണിയും നിറഞ്ഞാടിയപ്പോള്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലേക്കാണ് ഓസ്‌ട്രേലിയ എത്തിയത്
കിരീടം 185 റണ്‍സ് അകലെ, 200ലേക്ക് കുതിച്ച ഓസീസിനെ പിടിച്ചുകെട്ടി; ആതിഥേയരെ തുണച്ചത് ഓപ്പണര്‍മാര്‍
Updated on
1 min read

മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് 185 റണ്‍സ് വിജയ ലക്ഷ്യം. ഓപ്പണര്‍മാരായ എലിസ ഹീലിയും മൂണിയും നിറഞ്ഞാടിയപ്പോള്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലേക്കാണ് ഓസ്‌ട്രേലിയ എത്തിയത്.

കൂറ്റന്‍ ഷോട്ടുകളുമായി കളിക്കുകയായിരുന്ന ഹീലിയെ 12ാം ഓവറില്‍ ഓസീസ് സ്‌കോര്‍ 115 റണ്‍സില്‍ നില്‍ക്കെ പുറത്താക്കാനായില്ലായിരുന്നെങ്കില്‍ ആതിഥേയരുടെ സ്‌കോര്‍ ഒരുപക്ഷേ 200 പിന്നിടുമായിരുന്നു. 39 പന്തില്‍ നിന്ന് ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തി 75 റണ്‍സ് എടുത്താണ് ഹീലി തന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

54 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 78 റണ്‍സ് എടുത്ത ബെത്ത് മൂണിയും ഫൈനല്‍ ആഘോഷമാക്കി. ഹിലി മടങ്ങിയതിന് പിന്നാലെ ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ദീപ്തി ശര്‍മ കൂറ്റന്‍ സ്‌കോറിലേക്കുള്ള അവരുടെ കുതിപ്പിന് തടയിട്ടു.

റെക്കോര്‍ഡ് ഓപ്പണിങ്ങ് കൂട്ടുകെട്ട് തീര്‍ത്ത ഹീലിയും മൂണിയുമാണ് ഫൈനലില്‍ ഓസീസ് ബാറ്റിങ്ങിനെ തുണച്ചത്. ശിഖ പാണ്ഡേക്കെതിരെയാണ് ഓസ്‌ട്രേലിയ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്. 4 ഓവറില്‍ ശിഖ 52 റണ്‍സ് വിട്ടുകൊടുത്തു. ദീപ്തി ശര്‍മ നാലോവറില്‍ 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. പൂനം യാദവും, രാധാ യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യ സ്പിന്നര്‍ ദീപ്തി ശര്‍മയുടെ കൈകളിലേക്ക് ന്യൂബോള്‍ നല്‍കിയാണ് ഫൈനലില്‍ ആക്രമണത്തിന് തുടക്കമിട്ടത്. എന്നാല്‍ ഓസീസ് ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി എലിസ ഹീലി തുടങ്ങി. ആദ്യ ഓവറില്‍ 14 റണ്‍സാണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്. ആദ്യ അഞ്ച് ഓവറിനുള്ളില്‍ ഹീലിയേയും മൂണിയേയും പുറത്താക്കാനുള്ള ഓരോ ക്യാച്ചുകള്‍ വീതം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നു. എക്‌സ്ട്രാ കവറില്‍ ഷഫാലി ഹീലിയെ വിട്ടുകളഞ്ഞപ്പോള്‍, തന്റെ തന്നെ ബൗളിങ്ങില്‍ മൂണിയുടെ ക്യാച്ച് ഗയ്കവാദ് നഷ്ടപ്പെടുത്തി.

എട്ടാം ഓവറില്‍ ഗയ്കവാദിനെ ഹീലി തുടരെ രണ്ട് വട്ടം സിക്‌സ് പറത്തി. 11ാം ഓവറില്‍ തുടരെ മൂന്ന് വട്ടമാണ് ശിഖ പാണ്ഡേയെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ ഹീലി പറത്തിയത്. 30 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ഹീലി ട്വന്റി20 ലോകകപ്പിലെ അതിവേഗ അര്‍ധ ശതകങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും തന്റെ പേരെഴുതി ചേര്‍ത്തു. ഒടുവില്‍ രാധാ യാദവിനെ സിക്‌സ് പറത്താനുള്ള ശ്രമത്തിന് ഇടയില്‍ ലോങ് ഓണില്‍ വെച്ച് ഹീലി വേദ കൃഷ്ടിമൂര്‍ത്തിയുടെ കൈകളില്‍ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com