ഫാഫ് ഡുപ്ലസിസ്
ഫാഫ് ഡുപ്ലസിസ്

'താര ലേലത്തില്‍ തിരികെ പിടിക്കും', ഡുപ്ലസിസിനെ ഒഴിവാക്കിയതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശദീകരണം

സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലസിസിനെ താര ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്
Published on

ചെന്നൈ: സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലസിസിനെ താര ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് കളിക്കാരെ താര ലേലത്തിന് മുന്‍പായി ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ വിദേശ കളിക്കാരില്‍ നിന്ന് ഉള്‍പ്പെട്ടത് മൊയിന്‍ അലി മാത്രമായിരുന്നു. 

2021 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ ഡുപ്ലസിസ് ആയിരുന്നു. 16 കളിയില്‍ നിന്ന് 633 റണ്‍സ് ആണ് ഡുപ്ലസിസ് നേടിയത്. 2020 ഐപിഎല്‍ സീസണില്‍ 13 കളിയില്‍ നിന്ന് 449 റണ്‍സും ഡുപ്ലസിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഓള്‍റൗണ്ട് മികവ് കണക്കിലെടുത്ത് ഡുപ്ലസിസിന് പകരം മൊയിന്‍ അലിയെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. 

അവരെ തിരികെ എത്തിക്കാനായി ഞങ്ങള്‍ ശ്രമിക്കും. ഉദാഹരണത്തിന്, രണ്ട് പ്രധാന സീസണുകളില്‍ ഡുപ്ലസിസ് നമ്മളെ ഫൈനലിലേക്ക് എത്തിച്ചതാണ്. അവര്‍ക്ക് വേണ്ടി താര ലേലത്തില്‍ ഇറങ്ങും. എന്നാല്‍ കാര്യങ്ങള്‍ നമ്മുടെ കൈകളില്‍ അല്ല, ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. 

ധോനിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ല

'ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യാധാരം ധോനിയാണ്. ഞങ്ങള്‍ക്ക് റിസല്‍ട്ട് നേടിത്തന്ന ക്യാപ്റ്റനാണ്. ഓരോ വട്ടം കളിക്കുമ്പോഴും തന്റെ ടീമില്‍ നിന്ന് ഏറ്റവും മികച്ചത് കണ്ടെത്താന്‍ ധോനിക്ക് കഴിയുന്നു. ധോനിയുടെ പരിചയസമ്പത്ത് ടീമിന് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോനിയുടെ കഴിവിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല'. 

ഐപിഎല്ലില്‍ ചെപ്പോക്കില്‍ കാണികളെ പ്രവേശിപ്പിക്കാനാവും എന്നാണ് കരുതുന്നത് എന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ പറഞ്ഞു. സ്വന്തം ഗ്രൗണ്ടിന്റെ വലിയ ആനുകൂല്യം ഞങ്ങള്‍ക്കുണ്ട്. ചെന്നൈ ആരാധകരുടെ പിന്തുണ മൂലമാണ് അത്. ഈ വര്‍ഷം ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മുഴുവന്‍ കാണികളേയും പ്രവേശിപ്പിക്കും എന്നാണ് പ്രതീക്ഷയെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com