സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായത് ഓപ്പണർ കെഎൽ രാഹുൽ നേടിയ സെഞ്ച്വറിയാണ്. ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ രാഹുൽ അത് ശതകം പിന്നിട്ട് തന്നെ ആഘോഷിച്ചു.
സെഞ്ചൂറിയൻ ടെസ്റ്റിന്റെ ആദ്യ ദിവസം 248 പന്തുകൾ നേരിട്ട രാഹുൽ 122 റൺസോടെയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ക്ഷമയും സമചിത്തതയും തുലനം ചെയ്ത രാഹുലിന്റെ ഇന്നിങ്സാണ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചത്.
പൊരുതി നേടിയ സെഞ്ച്വറിക്കു പിന്നാലെ രാഹുലിനെ പ്രശംസ കൊണ്ടു മൂടുകയാണ് മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും. മുൻ ഇന്ത്യൻ ഓപ്പണർ വസിം ജാഫർ രസകരമായ ട്വീറ്റുമായാണ് രംഗത്തെത്തിയത്.
ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യൻ ഓപ്പണർമാരുടെ ക്ലബിലേക്കു സ്വാഗതം എന്നായിരുന്നു ജാഫർ ട്വിറ്ററിൽ കുറിച്ചത്. രാഹുലിന്റെ സെഞ്ച്വറിക്കു മുൻപു വസീം ജാഫർ മാത്രമാണ് ഈ ക്ലബിലെ അംഗം എന്നതാണ് ഏറ്റവും രസകരമായ വസ്തുത!
രോഹിത് ശർമയുടെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നങ്കൂരമിട്ടു കളിച്ച രാഹുലാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. ഇന്ത്യയുടെ ഏറ്റവും വൈദഗ്ധ്യമുള്ള ബാറ്ററാണു രാഹുലെന്നും ഏഴ് ടെസ്റ്റ് സെഞ്ച്വറികൾ നേടിയിട്ടുള്ള രാഹുൽ പര്യടനം നടത്തിയ എല്ലാ രാജ്യത്തും ശതകം അടിച്ചിട്ടുണ്ടെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ