ദുബായ്: ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് തകർത്ത് അണ്ടർ-19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 38 ഓവറിൽ 102 റൺസായി പുനർ നിശ്ചയിച്ച വിജയ ലക്ഷ്യം വെറും 21.3 ഓവറിൽ ഇന്ത്യൻ സംഘം മറികടന്നു. അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
67 പന്തിൽ നിന്ന് ഏഴ് ബൗണ്ടറികളടക്കം 56 റൺസോടെ പുറത്താകാതെ നിന്ന അംഗ്രിഷ് രഘുവൻഷിയും 49 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. അഞ്ച് റൺസെടുത്ത ഓപ്പണർ ഹർനൂർ സിങ്ങിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടം മഴയെ തുടർന്നാണ് 38 ഓവറാക്കി ചുരുക്കിയത്. ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ ലങ്ക 38 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 106 റൺസ് മാത്രം.
നാല് താരങ്ങൾ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി വിക്കി ഒസ്ത്‌വാൾ മൂന്ന് വിക്കറ്റ് വീഴ്ത്തി. കൗശൽ ടാംബെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ