കിരീടം ചൂടി മെസി, കോപ്പയില്‍ അര്‍ജന്റീന

28 വര്‍ഷം നീണ്ട അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ അവസാനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ര്‍ജന്റീനയുടെ വെള്ളയിലെ നീലവരയന്‍ കുപ്പായത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് മെസി. 28 വര്‍ഷം അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ അവസാനം. കോപ്പ അമേരിക്ക കിരീടം ആല്‍ബിസെലസ്റ്റുകള്‍ക്ക്. തലകുമ്പിട്ട് പലവട്ടം മടങ്ങേണ്ടി വന്ന മാരക്കാനയില്‍ കിരീടം ഉയര്‍ത്തി മെസി. 

ലോങ് ഗോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റോഡ്രിഗോ ലോദിക്ക് വന്ന പിഴവാണ് അര്‍ജന്റീനയുടെ കോപ്പ കിരീടധാരണത്തിലേക്ക് വഴിവെച്ചത്. 21ാം മിനിറ്റിലായിരുന്നു ഗോള്‍. തന്റെ നേര്‍ക്കെത്തിയ പന്ത് മരിയ ബ്രസീല്‍ ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഗോള്‍വലയിലെത്തിച്ചു.

നാല് വട്ടം കപ്പിനും ചുണ്ടിനും ഇടയില്‍ നിരാശനായി കളിക്കളം വിടേണ്ടി വന്ന മെസിയോടുള്ള അനീതി അവസാനിപ്പിച്ച് കാലം. കഴിഞ്ഞ ദശകത്തില്‍ മൂന്ന് വട്ടമാണ് മെസിക്ക് അര്‍ജന്റീനിയന്‍ കുപ്പായത്തിലെ ഫൈനലില്‍ കാലിടറിയത്. രണ്ട് തവണ കോപ്പയിലും 2014 ലോകകപ്പിലും. 2007ല്‍ കോപ്പ അമേരിക്ക ഫൈനല്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രസീലിനോട് തോറ്റു. 2014 ലോകകപ്പ ഫൈനലില്‍ ജര്‍മനിയോട് 1 0ന് കീഴടങ്ങി. 2015 കോപ്പ അമേരിക്കയില്‍ ഷൂട്ടൗട്ടില്‍ 4-1ന് ചിലിക്ക് മുന്‍പില്‍ വീണു. 2016ലെ കോപ്പയില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ വീണത് 2-4ന്. ഈ നാല് ഫൈനലിലും മെസി ഒരു ഗോള്‍ പോലും നേടിയിട്ടില്ല. കോപ്പ 2021ലും അതിന് മാറ്റമില്ല. 

43 മിനിറ്റിലാണ് ബ്രസീലിന് കളിയിലെ ആദ്യ കോര്‍ണര്‍ കിക്ക് ലഭിച്ചത്. എന്നാല്‍ ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിക്കാനാവാതെ ഒഴിഞ്ഞു പോയി. 52ാം മിനിറ്റില്‍ റിച്ചാര്‍ലിസന്‍ പന്ത് ഗോള്‍വലക്കുള്ളിലെത്തിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. ക്രിസ്റ്റ്യന്‍ റൊമേരോവിന്റെ പിഴവില്‍ നിന്നായിരുന്നു റിച്ചാര്‍ലിസന്‍ അവിടെ ഗോള്‍ വല കുലുക്കാന്‍ അവസരം സൃഷ്ടിച്ചത്. 64ാം മിനിറ്റില്‍ ബ്രസീല്‍ പ്രതിരോധനിരയെ വെട്ടിച്ച് റോഡ്രിഗസിലേക്ക് മെസി പന്ത് എത്തിച്ചെങ്കിലും അര്‍ജന്റീനിയന്‍ മധ്യനിര താരം പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. 

80ാം മിനിറ്റില്‍ നെയ്മറിനെതിരായ ഓട്ടമെന്‍ഡിയുടെ ഫൗളില്‍ യെല്ലോ കാര്‍ഡ് റഫറി ഉയര്‍ത്തിയതിന് പിന്നാലെ ബ്രസീല്‍-അര്‍ജന്റീനിയന്‍ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. 82ാം മിനിറ്റില്‍ ബ്രസീലിന് മുന്‍പില്‍ സുവര്‍ണാവസരം തുറന്ന് കിട്ടിയെങ്കിലും ബാര്‍ബോസയുടെ ഷോട്ട് വലയ്ക്ക് പുറത്തേക്ക് പോയി.

86ാം മിനിറ്റില്‍ നെയ്മറെടുത്ത ഫ്രീകിക്കില്‍ നിന്ന് ബാര്‍ബോസയുടെ വെടിയുണ്ട ഷോട്ട് വന്നപ്പോള്‍ രക്ഷകനായി മാര്‍ട്ടിനസ്. തൊട്ടുപിന്നാലെ പന്തുമായി മെസി കുതിച്ചപ്പോള്‍ മുന്‍പില്‍ ഗോള്‍കീപ്പര്‍ മാത്രം. എന്നാല്‍ ഫിനിഷിങ്ങില്‍ മെസിക്ക് പിഴച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com