അഞ്ചില്‍ അഞ്ചും ജയിച്ച് പാകിസ്ഥാന്‍, സ്‌കോട്ട്‌ലാന്‍ഡിന് എതിരെ 72 റണ്‍സ് ജയം 

പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 189 റണ്‍സ് പിന്തുടര്‍ന്ന സ്‌കോട്ട്‌ലാന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചില്‍ അഞ്ചിലും ജയിച്ച് പാകിസ്ഥാന്‍. അവസാന കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിന് എതിരെ 72 റണ്‍സ് ജയത്തിലേക്കാണ് പാകിസ്ഥാന്‍ എത്തിയത്. പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 189 റണ്‍സ് പിന്തുടര്‍ന്ന സ്‌കോട്ട്‌ലാന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. 

18 പന്തില്‍ നിന്ന് 54 റണ്‍സ് അടിച്ചുകൂട്ടിയ മാലിക്ക് ആണ് കളിയിലെ താരം. ചെയ്‌സ് ചെയ്ത് ഇറങ്ങിയ സ്‌കോട്ട്‌ലാന്‍ഡിന് വേണ്ടി റിച്ചി ബെറിങ്ടണ്‍ മാത്രമാണ് പൊരുതിയത്. ബെറിങ്ടണ്‍ 37 പന്തില്‍ നിന്ന് 54 റണ്‍സ് നേടി. സ്‌കോട്ട്‌ലാന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത് ബെറിങ്ടണ്‍ ഉള്‍പ്പെടെ മൂന്ന് കളിക്കാര്‍ മാത്രവും. ഷദബ് ഖാന്‍ രണ്ട് വിക്കറ്റും ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ബാബറും മാലിക്കും തിളങ്ങി 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഷൊയ്ബ് മാലിക്കിന്റെയും മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.

ഈ ലോകകപ്പിലെ മികച്ച പ്രകടനം തുടര്‍ന്ന ബാബര്‍ 47 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 66 റണ്‍സെടുത്തു. ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഷൊയ്ബ് മാലിക്കാണ് പാകിസ്ഥാന്‍ സ്‌കോര്‍ 189ല്‍ എത്തിച്ചത്. വെറും 18 പന്തുകള്‍ നേരിട്ട മാലിക്ക് ആറ് സിക്‌സും ഒരു ഫോറുമടക്കം 54 റണ്‍സോടെ പുറത്താകാതെ നിന്നു.

19 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്ത മുഹമ്മദ് ഹഫീസും പാക് ടീമിനായി തിളങ്ങി. മുഹമ്മദ് റിസ്വാന്‍ (15), ഫഖര്‍ സമാന്‍ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മൂന്നാം വിക്കറ്റില്‍ ബാബര്‍ ഹഫീസ് സഖ്യം പാകിസ്ഥാനായി 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com