രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ്; ഫിഫിയുടെ നീക്കത്തെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച് 

വിഷയത്തില്‍ കളിക്കാരുടെ അഭിപ്രായം ഫിഫ തേടാത്തതില്‍ മോഡ്രിച്ച് നിരാശ പങ്കുവെച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മാഡ്രിഡ്: രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് എന്ന ഫിഫയുടെ ആശയത്തെ വിമര്‍ശിച്ച് റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര താരം ലൂക്കാ മോഡ്രിച്ച്. വിഷയത്തില്‍ കളിക്കാരുടെ അഭിപ്രായം ഫിഫ തേടാത്തതില്‍ മോഡ്രിച്ച് നിരാശ പങ്കുവെച്ചു. 

നാല് വര്‍ഷം കൂടുമ്പോള്‍ എത്തുന്നു എന്നതാണ് ലോകകപ്പിനെ പ്രത്യേകയുള്ളതാക്കുന്നത്. നാല് വര്‍ഷം കൂടുമ്പോള്‍ എത്തുന്നു എന്നതിനാലാണ് അതിലേക്ക് എല്ലാവരും കൂടുതല്‍ ആവേശത്തോടെ നോക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല, മോഡ്രിച്ച് പറഞ്ഞു. 

എന്നാല്‍ അവര്‍ ഞങ്ങളോട് ഒന്നും ചോദിക്കുന്നില്ല. കളിക്കരുടേയും പരിശീലകരുടേയും താത്പര്യം ചോദിക്കാതെ കാര്യങ്ങള്‍ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം. സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും റയല്‍ മാഡ്രിഡിന്റെ മധ്യനിര താരം പറഞ്ഞു. 

ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തുന്നത് ചര്‍ച്ച ചെയ്യാന്‍ പരിശീലകരുടെ യോഗം ഈ ആഴ്ച ചേരുമെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയും യുവേഫയും കോണ്‍മെബോളും ലോക ഫുട്‌ബോള്‍ ഫെഡറേഷനും വ്യക്തമാക്കി. 

രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്തുന്നതിനെ അനുകൂലിച്ചാണ് അര്‍ജന്റീനിയന്‍ പരിശീലകന്‍ സ്‌കലോനി രംഗത്തെത്തിയിരുന്നു. ഇതിലൂടെ യോഗ്യതാ മത്സരങ്ങളുടെ ദൈര്‍ഘ്യം കുറയുന്നത് സൗത്ത് അമേരിക്കന്‍ ടീമുകള്‍ക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ്; പുതിയ മാറ്റത്തെ പിന്തുണച്ച് അര്‍ജന്റീന പരിശീലകന്‍

10 സൗത്ത് അമേരിക്കന്‍ ടീമുകള്‍ രണ്ട് വര്‍ഷത്തോളം നീണ്ട് നില്‍ക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിക്കുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് എന്നതിലൂടെ യോഗ്യതാ മത്സരങ്ങളുടെ ഫോര്‍മാറ്റ് മെച്ചപ്പെടുത്താനാവും. എനിക്ക് ഈ ആശയം ഇഷ്ടപ്പെട്ടു, സ്‌കലോനി പറഞ്ഞു.

യോഗ്യതാ മത്സരങ്ങള്‍ ഒരു മാസത്തില്‍ നടത്താം. ആളുകള്‍ക്കും രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ലോകകപ്പ് കാണാനാവും താത്പര്യമെന്നും സ്‌കലോനി പറഞ്ഞു. സ്‌കലോനി രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് എന്ന ആശയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിനെ കുറിച്ച് തനിക്ക് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റേ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com