ദുബായ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 ഘട്ടത്തിലെ ഇന്ത്യ - പാകിസ്ഥാൻ പോരാട്ടത്തിന് പിന്നാലെ വിവാദവും. മത്സരത്തിൽ ഇന്ത്യൻ ഓപണർ കെഎൽ രാഹുലിന്റെ പുറത്താകലിനെ കുറിച്ചാണ് വിവാദം പുകയുന്നത്. രാഹുലിനെ ഷഹീൻ അഫ്രീദി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
എന്നാൽ താരത്തിന്റെ പന്ത് നോബോൾ ആയിരുന്നുവെന്ന വാദവുമായി ആരാധകർ രംഗത്തെത്തി. തേര്‍ഡ് അമ്പയറുടെ ഇടപെടലാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് രാഹുൽ പുറത്തായത് നോ ബോളിലാണെന്ന് ആരാധകർ കണ്ടെത്തിയത്.
വിമർശിച്ച് ആരാധകർ
ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ബൗള്‍ഡാകുകയായിരുന്നു. എന്നാല്‍ ഈ പന്ത് നോബോളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. അമ്പയർ ഉറങ്ങുകയായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
പന്ത് റിലീസ് ചെയ്യുമ്പോള്‍ അഫ്രീദിയുടെ കാല്‍ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മത്സരത്തില്‍ എട്ടു പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്താണ് രാഹുല്‍ പുറത്താകുന്നത്. എന്നാല്‍ ഫീല്‍ഡ് അമ്പയറോ തേര്‍ഡ് അമ്പയറോ ഇക്കാര്യം കണക്കിലെടുത്തില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ