അബൂദാബി: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം 14.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് നേടി. സൂപ്പർ 12ൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. അതേസമയം ബംഗ്ലാദേശിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്.
ജേസൺ റോയി വിജയശിൽപി
അർധസെഞ്ചുറി നേടിയ ഓപ്പണർ ജേസൺ റോയിയാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി. ജേസണും ജോസ് ബട്‌ലറും ചേർന്ന് മികച്ച തുടക്കം തന്നെയാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ടീം സ്‌കോർ 39-ൽ നിൽക്കെ 11 പന്തുകളിൽ നിന്ന് 17 റൺസെടുത്ത ബട്ലർ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഡേവിഡ് മലാനാണ് പിന്നീട് ക്രീസിലെത്തിയത്. ആദ്യ പത്തോവറിൽ 90 റൺസാണ് ഇംഗ്ലണ്ട് അടിച്ചികൂട്ടിയത്. പിന്നാലെ ജേസൺ അർധസെഞ്ചുറി നേടി. എന്നാൽ പിന്നീലെ താരം പുറത്തായി. 38 പന്തുകളിൽ നിന്ന് 61 റൺസെടുത്താണ് ജേസൺ ക്രീസ് വിട്ടത്.
ജോണി ബെയർസ്‌റ്റോയും ഡേവിഡ് മലാനും ചേർന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. മലാൻ 28 റൺസും ബെയർസ്റ്റോ എട്ട് റൺസ് നേടിയും പുറത്താവാതെ നിന്നു. ബോളർമാരിൽ ഇംഗ്ലണ്ടിനായി ടൈമൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മോയിൻ അലി, ലിയാം ലിവിങ്‌സ്റ്റൺ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ക്രിസ് വോക്‌സ് ഒരു വിക്കറ്റ് നേടി.
സെമി സ്വപ്നംകണ്ട് ഇംഗ്ലണ്ട്
ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളിലും വലിയ മാർജിനിൽ വിജയിച്ചതോടെ ടീം സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ