'അത്തരം ചോദ്യങ്ങള്‍ വേണ്ട, ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കൂ'- മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച് അഫ്ഗാന്‍ ക്യാപ്റ്റന്‍ (വീഡിയോ)

'അത്തരം ചോദ്യങ്ങള്‍ വേണ്ട, ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കൂ'- മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച് അഫ്ഗാന്‍ ക്യാപ്റ്റന്‍ (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിനായി യുഎഇയില്‍ എത്തിയത്. കളത്തിന് പുറത്തെ രാഷ്ട്രീയത്തില്‍ താരങ്ങള്‍ ഇടപെടുന്നില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നേരിടേണ്ടി വരുമോയെന്ന ആശങ്ക താരങ്ങള്‍ക്ക് ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നില്ല. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചത് പാകിസ്ഥാന്റെ കൂടി പിന്തുണയോടെയാണ് എന്നത് പരസ്യമാക്കപ്പെട്ട വിഷയമാണ്. ലോകകപ്പില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്നലെ ഏറ്റുമുട്ടിയപ്പോള്‍ വിജയം പാകിസ്ഥാനൊപ്പം നിന്നു. പിന്നാലെ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി മാധ്യമങ്ങളെ കാണുന്നതിനിടെ അദ്ദേഹത്തിന് താലിബാന്‍ ഭരണവുമായി ബന്ധപ്പെട്ട ചോദ്യത്തേയും നേരിടേണ്ടി വന്നു. പാകിസ്ഥാനോടേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ നിലവിലെ അഫ്ഗാന്‍ അവസ്ഥയെക്കുറിച്ച് ചോദ്യം ഉന്നയിച്ചത്. 

ചോദ്യത്തോട് പക്ഷേ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി സംയമനത്തോടെയാണ് പ്രതികരിച്ചത്. തങ്ങള്‍ ലോകകപ്പ് കളിക്കാനാണ് എത്തിയതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനുമായിരുന്നു നബിയുടെ മറുപടി. 

'സര്‍ക്കാരും സാഹചര്യവും മാറിയതിനാല്‍ രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ നിങ്ങളെ ചോദ്യം ചെയ്യുമെന്ന് എന്തെങ്കിലും ഭയമുണ്ടോ?'- എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ആദ്യ ചോദ്യം. 

'പുതിയ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനുമായി ആരോഗ്യകരമായ ബന്ധം പങ്കിടുന്നു. അതിനാല്‍ അഫ്ഗാന്‍ ടീം കൂടുതല്‍ ശക്തമാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?'- മാധ്യമ പ്രവര്‍ത്തകന്‍ തുടര്‍ന്നു ചോദിച്ചു. 

ചോദ്യത്തിന് നബി അസംതൃപ്തി പ്രകടിപ്പിച്ചു. 'അത്തരം ചോദ്യങ്ങള്‍ മാറ്റിവെച്ച് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാമോ?- എന്നായിരുന്നു നബിയുടെ ആദ്യ പ്രതികരണം. 'കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഞങ്ങള്‍ ലോകകപ്പിനായി എത്തിയിരിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏത് ചോദ്യവും നിങ്ങള്‍ക്ക് ചോദിക്കാം. ക്രിക്കറ്റിനെ കുറിച്ച് പറഞ്ഞാല്‍ നന്നായിരിക്കും.'- പിന്നാലെ അഫ്ഗാന്‍ നായകന്‍ വ്യക്തമാക്കി. 

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വിവാദമുണ്ടാക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ പത്ര സമ്മേളനത്തിനിടെ ചോദ്യം ചെയ്തിരുന്നു. ഇഷാന്‍ കിഷനെ പുറത്തിരുത്തിയതും രോഹിതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ കോഹ്‌ലിയോട് ചോദിച്ചത്. ഇന്ത്യന്‍ നായകന്‍ ഉചിതമായ മറുപടി പറഞ്ഞാണ് ചോദ്യം അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com