മൂന്നാം ജയം തേടി സഞ്ജുവും കൂട്ടരും ഇന്ന് ഇറങ്ങുന്നു; എതിരാളികള്‍ ബാംഗ്ലൂര്‍

ആദ്യ രണ്ട് കളിയും ജയിച്ച രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ മൂന്നാം ജയം തേടി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഇറങ്ങും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് ഇന്ന് രാജസ്ഥാന്റെ എതിരാളികള്‍. 

ആദ്യ രണ്ട് കളിയും ജയിച്ച രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റോടെ രണ്ടാമതുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനേക്കാള്‍ നെറ്റ് റണ്‍റേറ്റില്‍ ഏറെ മുന്‍പിലാണ് രാജസ്ഥാന്‍ റോയല്‍സ്. 

ബട്ട്‌ലറും, സഞ്ജുവും, ദേവ്ദത്തും ഹെറ്റ്മയറുമെല്ലാം ഫോമില്‍ നില്‍ക്കുന്നതാണ് സീസണില്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കുന്നത്. കരുത്തരായ മുംബൈയെ തോല്‍പ്പിച്ച് എത്തുന്നതും രാജസ്ഥാന്റെ ആത്മവിശ്വാസം കൂട്ടും. ബട്ട്‌ലറിന്റെ സെഞ്ചുറി ബലത്തില്‍ 23 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം.

മറുവശത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയവും ഒരു തോല്‍വിയുമായി നില്‍ക്കുന്നു. ആദ്യ കളിയില്‍ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും പഞ്ചാബിന് എതിരെ ബാംഗ്ലൂരിന് ജയിക്കാനായില്ല. രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്തയെ 128 റണ്‍സിന് പുറത്താക്കിയ ശേഷം ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ ജയം പിടിച്ചത്. 

വാങ്കഡെയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ടീമുകള്‍ പ്രയാസപ്പെടുന്നതാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്. വാങ്കഡെയില്‍ നടന്ന കഴിഞ്ഞ 3 കളിയില്‍ 142 റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍. പവര്‍പ്ലേയില്‍ ഈ കളികളിലായി 13 വിക്കറ്റുകള്‍ പേസര്‍മാരാണ് വീഴ്ത്തിയത്. മാക്‌സ് വെല്ലിന്റെ അഭാവം ബാംഗ്ലൂരിന് രാജസ്ഥാന് എതിരെ ഇറങ്ങുമ്പോഴും തിരിച്ചടിയാണ്. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യത ഇലവന്‍: ബട്ട്‌ലര്‍, യശസ്വി, സഞ്ജു, ദേവ്ദത്ത്, ഹെറ്റ്മയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, നവ്ദീപ് സെയ്‌നി, ബോള്‍ട്ട്, ചഹല്‍, പ്രസിദ്ധ് കൃഷ്ണ

ബാംഗ്ലൂര്‍ സാധ്യത ഇലവന്‍: ഡുപ്ലെസിസ്, അനുജ് റാവത്ത്, വിരാട് കോഹ് ലി, ദിനേശ് കാര്‍ത്തിക്, റുതര്‍ഫോര്‍ഡ്, ഷഹബാസ് അഹ്മദ്, വാനിഡു ഹസരങ്ക, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, അക്ഷ് ദീപ്, മുഹമ്മദ് സിറാജ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com