15 പന്തില്‍ 56 റണ്‍സ്, കമിന്‍സ് കൊടുങ്കാറ്റില്‍ തകര്‍ന്ന് മുംബൈ ഇന്ത്യന്‍സ്; കൊല്‍ക്കത്തക്ക് മൂന്നാം ജയം

സീസണിലെ മൂന്നാം തോല്‍വിയിലേക്ക് വീണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ജയം പിടിച്ചത്
പാറ്റ് കമിന്‍സ്, വെങ്കടേഷ് അയ്യര്‍/ഫോട്ടോ: പിടിഐ
പാറ്റ് കമിന്‍സ്, വെങ്കടേഷ് അയ്യര്‍/ഫോട്ടോ: പിടിഐ
Updated on
1 min read

മുംബൈ: സീസണിലെ മൂന്നാം തോല്‍വിയിലേക്ക് വീണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ജയം പിടിച്ചത്. മുംബൈ മുന്‍പില്‍ വെച്ച 162 റണ്‍സ് വിജയ ലക്ഷ്യം നാല് ഓവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. 

സീസണിലെ കൊല്‍ക്കത്തയുടെ മൂന്നാം ജയമാണ് ഇത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കാനും കൊല്‍ക്കത്തക്ക് കഴിഞ്ഞു. അര്‍ധ ശതകം നേടിയ വെങ്കടേഷ് അയ്യരുടേയും പാറ്റ് കമിന്‍സിന്റേയും ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ തുണച്ചത്. 

ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധ ശതകത്തിനൊപ്പം കമിന്‍സ്‌

ചെയ്‌സ് ചെയ്ത് ഇറങ്ങിയ കൊല്‍ക്കത്തക്ക് 16 റണ്‍സിലേക്ക് സ്‌കോര്‍ എത്തിയപ്പോള്‍ തന്നെ രഹാനയെ നഷ്ടമായി. ഏഴ് റണ്‍സ് മാത്രം എടുത്ത് രഹാനെ പോയതിന് പിന്നാലെ 10 റണ്‍സുമായി ക്യാപ്റ്റനും മടങ്ങി. ഒരുവശത്ത് വെങ്കടേഷ് ഉറച്ച് നിന്നപ്പോള്‍ മറുവശത്ത് കൃത്യമായ ഇടവേളകളില്‍ മുംബൈ വിക്കറ്റ് വീഴ്ത്തി. പക്ഷേ കമിന്‍സ് എത്തിയതോടെ കാര്യങ്ങള്‍ മാറി. 

15 പന്തില്‍ നിന്ന് കമിന്‍സ് അടിച്ചെടുത്തത് 56 റണ്‍സ്. നാല് ഫോറും ആറ് സിക്‌സും പറത്തി കമിന്‍സ് പുറത്താവാതെ നിന്നു. 373 ആണ് സ്‌ട്രൈക്ക്‌റേറ്റ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ ശതകത്തിനൊപ്പം ഇവിടെ കമിന്‍സ് എത്തി. 14 പന്തിലാണ് കമിന്‍സ് അര്‍ധ ശതകം കണ്ടെത്തിയത്. 2018ല്‍ സെവാഗും 14 പന്തില്‍ നിന്ന് അര്‍ധ ശതകം കുറിച്ചിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറി ബലത്തില്‍ മുംബൈ ഇന്ത്യന്‍സ്‌

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 36 പന്തില്‍ 52 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സിന് നഷ്ടമായി. തുടര്‍ന്ന് ഇഷാന്‍ കിഷനും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും ഇഷാന്‍ കിഷനെ കമ്മിന്‍സ് പുറത്താക്കി. നാലാമനായി ക്രീസില്‍ എത്തിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും കീറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

തിലക് വര്‍മ്മയും കീറോണ്‍ പൊള്ളാര്‍ഡും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയപ്പോള്‍ ടീം സ്‌കോര്‍ 150 കടന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റ് നേടി. ഉമേഷ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ഓരോരോ വിക്കറ്റുകള്‍ വീതം നേടി.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com