നരി കോണ്‍ട്രാക്റ്ററുടെ തലയോട്ടിക്കുള്ളിലെ മെറ്റല്‍ പ്ലേറ്റ് നീക്കം ചെയ്തു; 60 വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയ 

ബാര്‍ബഡോസിന് എതിരായ മത്സരത്തില്‍ പരിക്കേറ്റതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ തലയോട്ടിക്കുള്ളില്‍ മെറ്റല്‍ പ്ലേറ്റ് വെച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ മുന്‍ നായകന്‍ നരി കോണ്‍ട്രാക്റ്ററുടെ തലയോട്ടിക്കുള്ളില്‍ 60 വര്‍ഷം മുന്‍പ് വെച്ചിരുന്ന മെറ്റല്‍ പ്ലേറ്റ് നീക്കം ചെയ്തു. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 60കാരനായ നരി കോണ്‍ട്രാക്റ്ററെ ശസ്ത്രക്രിയക്ക് വിധേയനാക്കി മെറ്റല്‍ പ്ലേറ്റ് മാറ്റിയത്. 

1962 മാര്‍ച്ച് 17ന് ബാര്‍ബഡോസിന് എതിരായ മത്സരത്തില്‍ പരിക്കേറ്റതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ തലയോട്ടിക്കുള്ളില്‍ മെറ്റല്‍ പ്ലേറ്റ് വെച്ചത്. വിന്‍ഡിസ് പേസര്‍ ചാര്‍ലി ഗ്രിഫിത്തിന്റെ പന്ത് തലയില്‍ കൊണ്ട് നരി ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. 

ആറ് ദിവസത്തോളം അബോധാവസ്ഥയില്‍

ആറ് ദിവസത്തോളം അദ്ദേഹം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് തലയോട്ടിക്കുള്ളില്‍ മെറ്റല്‍ പ്ലേറ്റ് ഘടിപ്പിച്ചത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് നരി കോണ്‍ട്രാക്റ്റര്‍ ജീവിതത്തിലേക്ക് തിരികെ വന്നത്. എന്നാല്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയമായിരുന്നു എന്നും പിതാവ് സുഖമായിരിക്കുന്നതായും അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചു. മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. 

ഇന്ത്യക്ക് വേണ്ടി 31 ടെസ്റ്റുകള്‍ കളിച്ച താരമാണ് നരി കോണ്‍ട്രാക്റ്റര്‍. 1955 മുതല്‍ 1962 വരെ അദ്ദേഹം ടീമിന്റെ ഭാഗമായി. ഇടംകയ്യന്‍ ഓപ്പണിങ് ബാറ്ററായ അദ്ദേഹം 138 ഫസ്റ്റ് ക്ലാസ് മത്സരവും കളിച്ചു. 1959ലെ ലോഡ്‌സിലെ അദ്ദേഹത്തിന്റെ 81 റണ്‍സ് ഇന്നിങ്‌സ് ആണ് ക്രിക്കറ്റ് ലോകം ഓര്‍മയില്‍ സൂക്ഷിക്കുന്ന കളികളിലൊന്ന്.


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com