ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിനിടെ ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ 19-ാം ഓവറിലാണ് രാജസ്ഥാൻ റോയൽസിന്റെ രവിചന്ദ്രൻ അശ്വിൻ റിട്ടയേഡ് ഔട്ടാകുന്നത്. ബാറ്റിങ് സ്ഥാനക്കയറ്റം ലഭിച്ച് 6-ാം നമ്പറിൽ ഇറങ്ങിയ അശ്വിൻ 23 പന്തിൽ 28 റൺസ് നേടിയതിനു ശേഷമാണ് മടങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ തീരുമാനത്തെ പുകഴ്ത്തി രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാർ സംഗക്കാര രംഗത്തെത്തി.
ഐപിഎൽ ചരിത്രത്തിൽ ഇത്തരത്തിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ താരമാണ് അശ്വിൻ. വമ്പനടികൾക്ക് കെൽപ്പുള്ള റിയാൻ പരാഗിന് ക്രീസിലെത്താൻ വേണ്ടിയായിരുന്നു ഈ പിൻവാങ്ങൽ. ''എന്താണ് ചെയ്യേണ്ടതെന്ന് അശ്വിൻ തന്നെ മൈതാനത്തു നിന്ന് ചോദിക്കുന്നുണ്ടായിരുന്നു. അതിനു മുമ്പ് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. അശ്വിൻ ആ സാഹചര്യം കൈകാര്യം ചെയ്ത രീതി, (10-ാം ഓവറിൽ) സമ്മർദ ഘട്ടത്തിൽ കളിക്കാനിറങ്ങി ടീമിനെ പിന്തുണച്ച് ബാറ്റ് ചെയ്തതും പിന്നീട് സ്വയം റിട്ടയർ ചെയ്ത് മടങ്ങിയതുമെല്ലാം ഗംഭീരമായി'', സംഗക്കാര പറഞ്ഞു.
ലക്‌നൗവിനെതിരേ നാലിന് 67 റൺസെന്ന നിലയിൽ രാജസ്ഥാൻ പതറുമ്പോഴാണ് ഷിംറോൺ ഹെറ്റ്മയറും അശ്വിനും ക്രീസിൽ ഒന്നിക്കുന്നത്. അഞ്ചാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്താണ് ഈ സഖ്യം ടീമിനെ രക്ഷപ്പെടുത്തിയത്. അശ്വിന് പകരമെത്തിയ റിയാൻ പരാഗ് നാലുപന്തിൽ ഒരു സിക്‌സ് നേടിയ ശേഷം പുറത്തായി. എങ്കിലും അവസാന ഓവറുകളിൽ ഹെറ്റ്മയറിനു മികച്ച് പിന്തുണ നൽകിയായിരുന്നു മടക്കം.
ഈ വാര്‍ത്ത കൂടി വായിക്കാം; പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ക്രിക്കറ്റിലേക്കും; റമീസ് രാജ രാജിക്കൊരുങ്ങുന്നു?
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ