മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പൊരുതി വീഴുകയായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 218 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് കരുത്തോടെ ബാറ്റ് വീശിയ കൊൽക്കകത്ത ഏഴ് റൺസ് അകലെ വീണു. മികച്ച തുടക്കമിട്ട ശേഷം കൊൽക്കത്ത അവിശ്വസനീയമായി തകരുകയായിരുന്നു.
മത്സരത്തിനിടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ സംയമനം നഷ്ടമായി പ്രതികരിച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പോരാട്ടത്തിൽ മികച്ച ബാറ്റിങുമായി ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിച്ചെങ്കിലും പൊതുവെ വികാരങ്ങൾക്ക് അടിപ്പെടാതെ മൈതാനത്ത് നിൽക്കുന്ന താരമായാണ് ശ്രേയസ് അറിയപ്പെടുന്നത്. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ രണ്ട് തവണ താരത്തിന് വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ പോകുന്നു.
സഹ താരം വെങ്കടേഷ് അയ്യരോടും പിന്നാലെ പുറത്തായി ഡഗൗട്ടിലെത്തിയപ്പോൾ കോച്ച് ബ്രണ്ടൻ മക്കല്ലത്തോടുമാണ് താരം പൊട്ടിത്തെറിച്ചത്. മത്സരത്തിൽ 51 പന്തിൽ 85 റൺസെടുക്കാൻ ശ്രേയസിന് സാധിച്ചു.
16ാം ഓവറിലെ അവസാന പന്തിലായിരുന്നു ആദ്യ സംഭവം. സഹതാരം വെങ്കടേഷ് അയ്യരോടാണ് ഈ സമയം ശ്രേയസ് കയർത്ത് സംസാരിച്ചത്. അവസാന പന്തിൽ രണ്ടാം റണ്ണിനായി ഓടിയ ശ്രേയസിനെ പിച്ചിന്റെ പകുതിക്ക് വെച്ച് വെങ്കടേഷ് തിരിച്ചയക്കുകയായിരുന്നു. എന്നാൽ കരുൺ നായർ എറിഞ്ഞ ത്രോ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ലഭിക്കും മുമ്പ് ക്രീസിൽ കയറിയ ശ്രേയസ് കഷ്ടിച്ചാണ് റണ്ണൗട്ടിൽ നിന്ന് രക്ഷപ്പെട്ടത്.
ക്രീസിൽ കയറിയതിനു തൊട്ടുപിന്നാലെ ശ്രേയസ് വെങ്കടേഷിനോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. എന്നാൽ വെങ്കടേഷ് ശാന്തനായി ഇത് കേട്ടു നിന്നു.
പിന്നാലെ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിൽ ശ്രേയസ് പുറത്തായ ശേഷമായിരുന്നു അടുത്ത സംഭവം. ചാഹലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായ ശേഷം ഡഗ്ഔട്ടിൽ വെച്ച് കോച്ച് ബ്രണ്ടൻ മക്കല്ലത്തോട് കളിക്കിടെയുണ്ടായ എന്തോ കാര്യത്തെപ്പറ്റി താരം കടുത്ത ഭാഷയിൽ സംസാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates