മുംബൈ: ആദ്യ വിജയം തേടി ഏഴാം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നില്‍ 156 റണ്‍സ് വിജയ ലക്ഷ്യം വച്ചു. ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് കണ്ടെത്തിയത്.
തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹൃതിക് ഷോകീന്‍, ജയദേവ് ഉനദ്കട് എന്നിവരുടെ അവസരോചിത ബാറ്റിങാണ് വന്‍ തകര്‍ച്ചയിലേക്കെന്ന് തോന്നിച്ച മുംബൈ ഇന്നിങ്‌സിനെ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. ബാറ്റിങിന് ഇറങ്ങിയ മുംബൈക്ക് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നാലെ മൂന്നാം വിക്കറ്റും വീണു. പിന്നീടാണ് അവര്‍ കളിയിലേക്ക് തിരിച്ചെത്തിയത്.
ഒന്നാം ഓവറില്‍ തന്നെ രോഹിതിനേയും ഇഷാന്‍ കിഷനേയും സംപൂജ്യരായി മടക്കി മുകേഷ് ചൗധരി ചെന്നൈയ്ക്ക് ഉജ്ജ്വല തുടക്കമാണ് നല്‍കിയത്. പിന്നാലെ ബ്രെവിസിനേയും താരം തന്നെ കൂടാരത്തിലേക്ക് മടക്കി.
തിലക് വര്‍മ 43 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സും ഷോകീന്‍ 25 റണ്‍സും എടുത്തു. ഉനദ്കട് ഒന്‍പത് പന്തില്‍ ഒന്നു വീതം സിക്‌സും ഫോറും സഹിതം 19 റണ്‍സുമായി പുറത്താകാതെ നിന്നു.
ഡെവാല്‍ഡ് ബ്രെവിസ് നാ റണ്‍സുമായും കെയ്‌റോണ്‍ പൊള്ളാര്‍ഡ് 14 റണ്‍സുമായും ഡാനിയല്‍ സാംസ് അഞ്ച് റണ്‍സുമായും കൂടാരം കയറി.
ചെന്നൈ നിരയില്‍ മുകേഷ് മൂന്ന് വിക്കറ്റുകള്‍ നേടി. ഡ്വെയ്ന്‍ ബ്രാവോ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, മഹീഷ് തീക്ഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ