മുംബൈ: സീസണിലെ എട്ടാം തോല്‍വിയിലേക്ക് വീണ് മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുന്‍പില്‍ വെച്ച 169 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് കണ്ടെത്താനാണ് സാധിച്ചത്.
സെഞ്ചുറി നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് കളിയിലെ താരം. 62 പന്തില്‍ നിന്ന് 12 ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ക്രുനാല്‍ പാണ്ഡ്യയും മികവ് കാണിച്ചു.
രണ്ടക്കം കടക്കാനായത് മൂന്ന് താരങ്ങള്‍ക്ക്
മുംബൈ നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 31 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സ് എടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. തിലക് വര്‍മ 27 പന്തില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സ് എടുത്തു. 49 റണ്‍സ് എന്ന നിലയില്‍ നിന്ന് 67-4 എന്ന അവസ്ഥയിലേക്ക് മുംബൈ വീണു.
15ാം സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത ടീം മുംബൈയാണ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ 8 കളിയും തോറ്റ് നില്‍ക്കുന്ന ആദ്യ ടീമുമായി മുംബൈ. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗവിന് ക്യാപ്റ്റന്റെ സെഞ്ചുറിയാണ് തുണയായത്. മറ്റ് ലഖ്‌നൗ ബാറ്റേഴ്‌സിനൊന്നും ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മെറെഡിത്തും പൊള്ളാര്‍ഡും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ