മുംബൈ: സീസണില്‍ ഒരിക്കല്‍ കൂടി അവസാന പന്തില്‍ ജയം പിടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. 21 റണ്‍സ് വേണ്ട അവസാന ഓവറില്‍ തെവാത്തിയയും റാഷിദ് ഖാനും ഗുജറാത്തിനെ വിജയ തീരം തൊടീച്ചു. 5 വിക്കറ്റ് കയ്യില്‍ വെച്ചാണ് ഗുജറാത്തിന്റെ ജയം.
ഉമ്രാന്‍ മാലിക്കിന്റെ ഭീഷണിക്കും ഗുജറാത്തിനെ പിടിച്ചു കെട്ടാനായില്ല. കരിയറിലെ ഏറ്റവും മികച്ച ഫിഗര്‍ കണ്ടെത്തി 5 വിക്കറ്റ് നേട്ടം കുറിച്ച ഉമ്രാന്‍ കളിയിലെ താരമായെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. 25 റണ്‍സ് മാത്രം നാല് ഓവറില്‍ വഴങ്ങിയാണ് ഉമ്രാന്‍ 5 വിക്കറ്റ് നേട്ടത്തിലെത്തിയത്.
അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടി വന്നത് 3 റണ്‍സ്
അവസാന ഓവറില്‍ ജാന്‍സെന്റെ കൈകളിലേക്കാണ് വില്യംസണ്‍ പന്ത് നല്‍കിയത്. എന്നാല്‍ ആദ്യ പന്ത് തന്നെ തെവാത്തിയ മിഡ് വിക്കറ്റിലൂടെ സിക്‌സ് പറത്തി. രണ്ടാമത്തെ ഡെലിവറിയില്‍ നേടാനായത് ഒരു റണ്‍. മൂന്നാമത്തെ ഡെലിവറി നേരിട്ട റാഷിദ് ഖാന്‍ ലോങ് ഓണിലൂടെ പന്ത് പറത്തി. നാലാമത്തെ പന്ത് റാഷിദിന് മിസ് ചെയ്തതോടെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്.
അഞ്ചാമത്തെ ഡെലിവറി കവറിലൂടെ റാഷിദ് പറത്തി. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടി വന്നത് 3 റണ്‍സ്. മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയും ഉയര്‍ന്നു. എന്നാല്‍ ഫൈനല്‍ ലെഗില്‍ ഉമ്രാന്‍ മാലിക്കിന് പിടികൊടുക്കാതെ പന്ത് ബൗണ്ടറി ലൈന്‍ കടന്നു...
ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും ഗുജറാത്ത് പിടിച്ചു. 8 കളിയില്‍ അവര്‍ തോല്‍വി അറിഞ്ഞത് ഒരു കളിയില്‍ മാത്രം. 38 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്ത സാഹ ഗുജറാത്തിന് മികച്ച തുടക്കം നല്‍കിയിരുന്നു. 11 ഫോറും ഒരു സിക്‌സുമാണ് സാഹയില്‍ നിന്ന് വന്നത്. തെവാത്തിയ 21 പന്തില്‍ 40 റണ്‍സ് എടുത്തു. റാഷിദ് 11 പന്തില്‍ 4 സിക്‌സോടെ 31 റണ്‍സും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ