മുംബൈ: യുവരാജ് സിങ്ങിനെ ഓര്‍മിപ്പിക്കുന്നു. ഐപിഎല്ലില്‍ ബിഗ് ഹിറ്റുകളുമായി ശിവം ദുബെ നിറഞ്ഞപ്പോള്‍ ക്രിക്കറ്റ് ലോകം കണ്ടെത്തിയ സാമ്യമായിരുന്നു ഇരുവരുടേയും ബാറ്റ് സ്വിങ്. ഇപ്പോള്‍ ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ ഭാഗമായത് എങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം.
എനിക്ക് നാല് വയസുള്ള സമയം. ഞങ്ങളുടെ കെട്ടിടത്തിനുള്ളില്‍ നിന്ന് ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. വീട്ടിലെ സഹായത്തിന് നിന്നൊരാളാണ് എനിക്ക് പന്ത് എറിഞ്ഞ് തന്നിരുന്നത്. ഞാന്‍ അത് അടിച്ചു പറത്തും. പന്ത് പിടിക്കാനായി അയാള്‍ ഓടണം. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് പന്തെറിയുന്നത് അദ്ദേഹം നിര്‍ത്തി. ഞാനത് അച്ഛനോട് ചെന്ന് പറഞ്ഞു, ദുബെ പറയുന്നു.
നാല് വയസുകാരന് പന്തെറിയുന്നതിന് എന്താണ് കുഴപ്പം?
നാല് വയസുകാരന് പന്തെറിയുന്നതിന് എന്താണ് കുഴപ്പം എന്നാണ് എന്റെ അച്ഛന്‍ അദ്ദേഹത്തോട് ചോദിച്ചത്. പന്ത് പിടിക്കാനായി ഓടണം. എല്ലായിടത്തേക്കും അവന്‍ അടിക്കുകയാണ് എന്നാണ് അദ്ദേഹം അച്ഛന് മറുപടി നല്‍കിയത്. ഇതോടെ എനിക്ക് പന്തെറിയാന്‍ അച്ഛന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. എന്നിട്ട് ഞാന്‍ ബാറ്റ് ചെയ്യുന്നത് കണ്ടു.
ഇടംകൈ പൊസിഷനിലാണ് ഞാന്‍ നിന്നത്. ഇത് കണ്ട് എന്റെ അച്ഛനും അമ്മയും ഞെട്ടി. കാരണം ഇരുവരും വലം കൈയ്യരാണ്. അവരുടെ മുന്‍പില്‍ വെച്ച് ഞാന്‍ പന്ത് അടിച്ചു പറത്തി. അവിടെ വെച്ചാണ് ഞാന്‍ ക്രിക്കറ്റ് കളിക്കുമെന്ന് എന്റെ അച്ഛന്‍ തീരുമാനിച്ചത്, ശിവം ദുബെ പറയുന്നു.
കളിയിലേക്ക് വരുമ്പോള്‍ സീസണിലെ ചെന്നൈയുടെ നിലവിലെ ടോപ് സ്‌കോററാണ് ശിവം ദുബെ. 8 ഇന്നിങ്‌സില്‍ നിന്ന് കണ്ടെത്തിയത് 247 റണ്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ നേടിയ 95 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ