ലണ്ടന്‍: ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറിന് തടവ് ശിക്ഷ. രണ്ടര വര്‍ഷത്തെ തടവ് ശിക്ഷയാണ് മുന്‍ വിംബിള്‍ഡന്‍ ചാമ്പ്യന് ലണ്ടന്‍ കോടതി വിധിച്ചിരിക്കുന്നത്. 2.5 ദശലക്ഷം പൗണ്ട് വില വരുന്ന സ്വത്തുക്കള്‍ വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ വേണ്ടി മറച്ചുവെച്ചു എന്ന കുറ്റം തെളിയിക്കപ്പെട്ടതോടെയാണ് ശിക്ഷ.
ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബോറിസിന്റെ മേല്‍ ചുമത്തിയിരുന്നത്. സ്‌പെയ്‌നിലെ മയോര്‍ക്കയില്‍ ബെക്കര്‍ ആഡംബര എസ്‌റ്റേറ്റ് വാങ്ങിയിരുന്നു. ഇത് വാങ്ങാന്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഈ വായ്പ തിരിച്ചടക്കാതിരിക്കാന്‍ 2017ല്‍ ബെക്കര്‍ പാപ്പര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചു.
17ാം വയസില്‍ വിംബിള്‍ഡന്‍ കിരീടം
എന്നാല്‍ ജര്‍മനയില്‍ 825,000 യൂറോ വിലവരുന്ന വസ്തുവും 66,000 പൗണ്ടിന്റെ നിക്ഷേപവും മറച്ചുവെച്ചാണ് ബെക്കര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനൊപ്പം ബെക്കറുടെ അക്കൗണ്ടില്‍ നിന്ന് 390,000 പൗണ്ട് തന്റെ മുന്‍ ഭാര്യയുടേത് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കോടതി കണ്ടെത്തി.
17ാം വയസില്‍ വിംബിള്‍ഡന്‍ കിരീടത്തില്‍ മുത്തമിട്ടാണ് ബെക്കര്‍ ചരിത്രമെഴുതിയത്. പിന്നാലെ രണ്ട് വട്ടം കൂടി വിംബിള്‍ഡന്‍ ചാമ്പ്യനായി.6 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 49 കിരീടങ്ങളിലാണ് ബെക്കര്‍ മുത്തമിട്ടത്. കടം വീട്ടാന്‍ കരിയറില്‍ സ്വന്തമാക്കിയ ട്രോഫികള്‍ ബെക്കര്‍ ലേലത്തിനായും വെച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ