എഡ്ജ്ബാസ്റ്റണ്‍: അവസാന ഓവറില്‍ 14 റണ്‍സ് ആണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സ്‌നേഹ് റാണ വിട്ടു നല്‍കിയത് 9 റണ്‍സ് മാത്രം. ഇതോടെ 2018 ലോകകപ്പ് ഫൈനലിലെ തിരിച്ചടിക്കും ഇന്ത്യയുടെ മധുരപ്രതികാരം.
ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയില്‍ നിന്നേറ്റ തിരിച്ചടിക്ക് മറുപടി കൊടുക്കുകയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യ തുടങ്ങിയത്.
മൂന്ന് വിക്കറ്റിനാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ജയം നേടിയത്. ഇന്ത്യ മുന്‍പില്‍ വെച്ച 155 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ ഒരുഘട്ടത്തില്‍ 49-5 എന്ന നിലയിലേക്ക് വീണിരുന്നു. രേണുക സിങ്ങിന്റെ തകര്‍പ്പന്‍ ഫസ്റ്റ് സ്‌പെല്ലാണ് ഇവിടെ ഓസീസിനെ ഉലച്ചത്. എന്നാല്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഓസ്‌ട്രേലിയയെ വിജയ തീരത്തെത്തിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് വട്ടം അര്‍ധ ശതകം പിന്നിട്ടു കഴിഞ്ഞ മന്ദാന തന്നെയാണ് ബാറ്റിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷ. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ജെമിമ റോഡ്രിഗസും ബാറ്റിങ് മികവ് കാണിക്കുന്നു. ബൗളിങ്ങില്‍ രണ്ട് വട്ടം നാല് വിക്കറ്റ് നേട്ടം കൊയ്ത രേണുക സിങ് താക്കൂറിലാണ് ഫൈനലിലും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ