ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍ എങ്ങനെ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക കെ എല്‍ രാഹുല്‍ ആയിരിക്കുമെന്നാണ് സൂചന എങ്കിലും പരീക്ഷണങ്ങളിലേക്ക് ഇന്ത്യ കടന്നേക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്നാല്‍ 2022ല്‍ ആദ്യമായാണ് ഇന്ത്യക്കായി ട്വന്റി20 കളിക്കാനായി കെ എല്‍ രാഹുല്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ടിന് എതിരെ ഋഷഭ് പന്തിനേയും വെസ്റ്റ് ഇന്‍ഡീസിന് എതിരെ സൂര്യകുമാറിനേയും ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷിച്ചിരുന്നു. വിരാട് കോഹ്‌ലിയും നേരത്തെ ഓപ്പണറുടെ റോള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും മൂന്നാമത് തന്നെ ഇറങ്ങാനാണ് സാധ്യത.
വണ്‍ഡൗണായി വരുന്ന കോഹ്‌ലിക്ക് പിന്നാലെ സൂര്യകുമാര്‍ യാദവും ക്രീസിലേക്ക് എത്തും. ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നീ രണ്ട് പേരെ ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇടയില്ല. ഇവരില്‍ ഒരാളെ മാത്രം കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിക്കുന്നത് എങ്കില്‍ ഋഷഭ് പന്തിനാവും സാധ്യത.
പേസ് ബൗളിങ് ഓള്‍റൗണ്ടറായി ഹര്‍ദിക് ടീമിലേക്ക് വരുമ്പോള്‍ രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നു. ബൗളിങ്ങില്‍ ഭുവിയും ചഹലും അര്‍ഷ്ദീപും സ്ഥാനം ഉറപ്പിക്കുമ്പോള്‍ ആവേശ് ഖാനോ അതോ മറ്റൊരു സ്പിന്നറായി ആര്‍ അശ്വിനോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, കോഹ് ലി, സൂര്യകുമാര്‍, ഋഷഭ് പന്ത്, ഹര്‍ദിക്, രവീന്ദ്ര ജഡേജ, ചഹല്‍, ഭുവി, അര്‍ഷ്ദീപ്, ആവേശ് ഖാന്‍
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ