ലണ്ടൻ: രണ്ട് സമനിലകളും പിന്നാലെ വന്ന തോൽവിയും ലിവർപൂളിനെ നിരാശയുടെ പടുകുഴിയിലാക്കിയിരുന്നു. അതെല്ലാം അവർ കഴുകിക്കളഞ്ഞ് സീസണിലെ ആദ്യ വിജയം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗംഭീര വിജയം സ്വന്തമാക്കി യുർഗൻ ക്ലോപും സംഘവും. ബേൺമൗത്തിനെ മറുപടിയില്ലാത്ത ഒൻപത് ഗോളുകൾക്ക് അവർ മുക്കി. പ്രീമിയർ ലീഗിലെ ഏറ്റവും വലിയ വിജയങ്ങളെന്ന റെക്കോർഡ് നേട്ടത്തിനൊപ്പവും അവർ എത്തി.
രണ്ട് പകുതികളിലായി ഗോളടി തുടർന്നപ്പോൾ ബേൺമൗത്തിന് കാഴ്ചക്കാരാകേണ്ടി വന്നു. ഒരു ഗോൾ സെൽഫിലൂടെ വഴങ്ങേണ്ടിയും വന്നു അവർക്ക്. ലിവർപൂളിനായി ലൂയിസ് ഡിയസ്, റോബർട്ടോ ഫിർമിനോ എന്നിവർ ഇരട്ട ഗോളുകൾ നേടി. ഹാർവി ഇലിയട്ട്, ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ്, വിർജിൽ വാൻഡെയ്ക്, ഫാബിയോ കാർവലോ എന്നിവരും വല ചലിപ്പിച്ചു. ക്രിസ് എംഫാമാണ് സെൽഫ് വഴങ്ങിയത്.
ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ അഞ്ച് ഗോളുകൾക്ക് വലയിൽ നിറച്ചു. ഒരു പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾ ഇതാദ്യമായാണ് ലിവർപൂൾ അടിക്കുന്നത്. ഫിർമിനോ ആയിരുന്നു ആദ്യ പകുതിയിലെ താരം. മൂന്ന് അസിസ്റ്റും ഒരു ഗോളും താരം സംഭാവന ചെയ്തു.
മൂന്നാം മിനിറ്റിൽ ഡിയസാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നാലെ ആറാം മിനിറ്റിൽ ഇലിയറ്റും 28ാം മിനിറ്റിൽ അർനോൾഡും ഗോൾ നേടിയപ്പോൾ അസിസ്റ്റ് ഫിർമിനോയിൽ നിന്നായിരുന്നു. ഇതിനു ശേഷം 31ാം മിനിറ്റിൽ ഫിർമിനോ ഗോൾ നേടുകയും ചെയ്തു. 31ാം മിനിറ്റിൽ തന്നെ ലിവർപൂൾ നാല് ഗോളുകൾക്ക് മുന്നിൽ. ആദ്യ പകുതിയുടെ അവസാനം വാൻ ഡെയ്കിലൂടെ ലിവർപൂൾ അഞ്ചാം ഗോൾ നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോൾ വന്നു. 48ാം മിനിറ്റിലെ ഒരു സെൽഫ് ഗോൾ ലിവർപൂളിന്റെ സ്കോർ ആറാക്കി. ഗോളുകൾ പിന്നെയും വന്നു. 63ാം മിനിറ്റിൽ ഫിർമിനോയുടെ വക ഏഴാം ഗോൾ. 81ാം മിനിറ്റിൽ എട്ടാമത്തെ ഗോൾ. ഫാബിയോ കാർവാലോയുടെ ലിവർപൂൾ കരിയറിലെ ആദ്യ ഗോൾ. 85ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഡിയസിന്റെ ഹെഡ്ഡർ. സ്കോർ 9-0!
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates