ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ താരങ്ങള്‍ തമ്മില്‍ ഉരസലുകള്‍ ഉണ്ടാകാറുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നില്‍ക്കുമ്പോഴും ഗ്രൗണ്ടിലുള്ള അത്തരം ഉരസലുകള്‍ പക്ഷേ മത്സര ശേഷം അലിഞ്ഞു തീരാറാണ് പതിവ്. അതെല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാണ് ആരാധകര്‍ എടുക്കാറുള്ളത്.
സമീപ കാലത്ത് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ താരങ്ങള്‍ തമ്മില്‍ നല്ല സൗഹൃദ നിമിഷങ്ങളാണ് ആരാധകര്‍ പൊതുവേ കാണാറുള്ളത്. ഇന്നലെ നടന്ന പോരാട്ടം തന്നെ അതിന് ഉദാഹരമാണ്. ഇരു ടീമിലേയും താരങ്ങള്‍ തമ്മിലുള്ള നിമിഷങ്ങള്‍ ഏറ്റവും ഹൃദ്യമായ രീതിയില്‍ തന്നെയായിരുന്നു.
ഇന്ത്യയുടേയും പാകിസ്ഥാന്റേയും മുന്‍ താരങ്ങളായ ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും പക്ഷേ ഇതില്‍ നിന്ന് വ്യത്യസ്തരാണ്. ഇരുവരും തമ്മില്‍ ഇടക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ പരസ്പരം രൂക്ഷമായി വിമര്‍ശനങ്ങള്‍ നടത്താറുണ്ട്.
സമാനമായി അഫ്രീദിയുടെ ഒരു പരാമര്‍ശം ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഇന്നലെ നടന്ന ഇന്ത്യ- പാക് മത്സരവുമായി ബന്ധപ്പെട്ട് ഒരു ടിവി ചര്‍ച്ചയ്ക്കിടെ അഫ്രീദി, ഗംഭീറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. താരങ്ങള്‍ തമ്മിലുള്ള വഴക്കുകളെ ചൂണ്ടിക്കാട്ടിയായിരുന്നു അഫ്രീദിയുടെ അസ്ഥാനത്തുള്ള പരാമര്‍ശം. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്.
'ഒരു ഇന്ത്യന്‍ താരവുമായും ഞാന്‍ വഴക്കിട്ടിട്ടില്ല. ഇടയ്ക്ക് ഗൗതം ഗംഭീറുമായി ചില തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ടീമില്‍ പോലും ആര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു പ്രത്യേകതരം കഥാപാത്രമാണ് ഗൗതമെന്നാണ് എനിക്ക് തോന്നുന്നത്'- എന്നായിരുന്നു അഫ്രീദിയുടെ കമന്റ്.
ഇതിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയത്. ഇന്ത്യയുടെ എക്കാലത്തേയും ഹീറോയാണ് ഗൗതം ഗംഭീര്‍ എന്ന് ആരാധകര്‍ പറയുന്നു. രാജ്യത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള സംഭവനാകള്‍ എന്താണെന്നു പഠിപ്പിക്കാന്‍ വരണ്ട എന്നും ആരാധകര്‍ പറയുന്നു.
ചര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങുമുണ്ടായിരുന്നു. അഫ്രീദിയുടെ ഈ കമന്റിന് ഹര്‍ഭജന്‍ മറുപടിയൊന്നും നല്‍കുന്നില്ല. മാത്രമല്ല താരം ആ പരാമര്‍ശം കേട്ടപ്പോള്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ഇതും ആരാധകരെ ചൊടിപ്പിച്ചു.
നിങ്ങളുടെ ചിരി അങ്ങേയറ്റത്തെ നാണക്കേടാണ് ഭാജി. നിങ്ങളുടെ സഹ താരമായിരുന്നില്ലേ ഗംഭീര്‍. ഇത് കേട്ടപ്പോള്‍ നിങ്ങള്‍ മറുപടി പറയാത്തത് പോകട്ടെ, ചിരിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും പ്രകടിപ്പിക്കാമായിരുന്നു എന്നും ആരാധകര്‍ തുറന്നടിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ