'ഏഴല്ല, 15 റണ്‍സ് ആണെങ്കിലും ഇടം വലം നോക്കാതെ അടിക്കും'- ഇന്ത്യന്‍ ജയത്തില്‍ ഹര്‍ദിക് പാണ്ഡ്യ 

നാലാം പന്തില്‍ കൂറ്റന്‍ സിക്‌സ് പറത്തി ഹര്‍ദിക് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയപ്പോള്‍ ശ്വാസമടക്കി നിന്ന ഇന്ത്യന്‍ ആരാധകര്‍ ഗാലറിയില്‍ പൊട്ടിത്തെറിച്ചു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on
2 min read

ദുബായ്: ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയപ്പോള്‍ അതിന് പിന്നില്‍ കരുത്തായി നിന്നത് ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ഹര്‍ദിക് പാണ്ഡ്യയായിരുന്നു. സിക്‌സര്‍ തൂക്കിയാണ് രണ്ട് പന്ത് ശേഷിക്കെ പാണ്ഡ്യ ഇന്ത്യക്ക് ജയം ഒരുക്കിയത്. 

അവസാന ഓവറില്‍ ഏഴല്ല, 15 റണ്‍സ് വേണമെന്ന അവസ്ഥയാണെങ്കില്‍ പോലും അത് നേടാന്‍ ഒരുങ്ങിത്തന്നെയാണ് താന്‍ നിന്നത് എന്ന് പറയുകയാണ് ഹര്‍ദിക്. ബൗളിങില്‍ മൂന്ന് വിക്കറ്റെടുത്ത് പാക് ബാറ്റിങിന് കടിഞ്ഞാണിടുന്നതില്‍ നിര്‍ണായകമായി നിന്ന ഹര്‍ദിക് ബാറ്റിങിന് ഇറങ്ങിയ 17 പന്തില്‍ 33 റണ്‍സ് അടിച്ചാണ് കളിയിലെ താരമായത്. 

'ഇത്തരത്തില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഓരോ ഓവറിലും പ്ലാന്‍ ചെയ്ത് കളിക്കേണ്ടി വരുമെന്ന് ഹര്‍ദിക് പറയുന്നു. യുവ ബൗളര്‍മാരും ഇടംകൈയന്‍ സ്പിന്നറുമൊക്കെ ഒപ്പുറത്ത് എറിയാന്‍ നില്‍ക്കുന്നുണ്ടെന്ന് കണക്കുകൂട്ടിയിരുന്നുവെന്നും ഹര്‍ദിക് വ്യക്തമാക്കി.' 

'നമുക്ക് അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇനി 15 റണ്‍സാണ് വേണ്ടതെങ്കില്‍ പോലും അത് അടിച്ചെടുക്കുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. എന്നേക്കാളും സമ്മര്‍ദ്ദം 20ാം ഓവര്‍ എറിയുന്ന ബൗളര്‍ക്കായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ ഘട്ടത്തില്‍ കാര്യങ്ങളെ ലളിതമായി കണാനായിരുന്നു ഞാന്‍ ഉള്ളില്‍ കരുതിയിരുന്നത്.' 

'ബൗള്‍ ചെയ്യുമ്പോഴും ഇത്തരത്തില്‍ തന്നെയാണ് സാഹചര്യങ്ങളെ നേരിടേണ്ടത്. സന്ദര്‍ഭത്തിന് യോജിച്ച രീതിയില്‍ നിങ്ങളുടെ ആയുധങ്ങള്‍ പ്രയോഗിക്കുക എന്നതാണ് പ്രധാനം. എന്നെ സംബന്ധിച്ച് ഷോര്‍ട്ട്, ഹാര്‍ഡ് ലെങ്ത് ബൗളിങാണ് ശക്തി. അത്തരം പന്തുകള്‍ ഫലപ്രദമായി എറിഞ്ഞ് ബാറ്റര്‍മാരെ തെറ്റായ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഞാന്‍ പരീക്ഷിക്കാറുള്ളത്'- ഹര്‍ദിക് പറഞ്ഞു. 

പാകിസ്ഥാനെതിരെ അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ 20ാം ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡ്. അഞ്ച് പന്തില്‍ ഏഴ് റണ്‍സായി ഇന്ത്യയുടെ ലക്ഷ്യം. 

പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് രണ്ടാം പന്തില്‍ സിംഗിള്‍ എടുത്ത് ഹര്‍ദികിന് സ്‌ട്രൈക്ക് കൈമാറി. മൂന്നാം പന്തില്‍ റണ്ണില്ല. അതോടെ ലക്ഷ്യം മൂന്ന് പന്തില്‍ ആറ് എന്ന അവസ്ഥ. നാലാം പന്തില്‍ കൂറ്റന്‍ സിക്‌സ് പറത്തി ഹര്‍ദിക് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയപ്പോള്‍ ശ്വാസമടക്കി നിന്ന ഇന്ത്യന്‍ ആരാധകര്‍ ഗാലറിയില്‍ പൊട്ടിത്തെറിച്ചു. രണ്ട് പന്തുകള്‍ ശേഷിക്കെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com